ബംഗ്ലാദേശില്‍ വീണ്ടും ന്യൂനപക്ഷ കൊലപാതകം; പെട്രോള്‍ പമ്പ് ജീവനക്കാരനെ കാര്‍കയറ്റി കൊന്നു

ബംഗ്ലാദേശില്‍ വീണ്ടും ന്യൂനപക്ഷ കൊലപാതകം; പെട്രോള്‍ പമ്പ് ജീവനക്കാരനെ കാര്‍കയറ്റി കൊന്നു

ധാക്ക: പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ പോകാന്‍ നോക്കിയവരെ തടഞ്ഞ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരനെ വാഹനം ഇടിപ്പിച്ച് കൊന്നു. 30 വയസുള്ള റിപോണ്‍ സാഹ എന്ന ഹിന്ദു യുവാവാണ് മരിച്ചത്. ബംഗ്ലാദേശിലെ രാജ്ബാഡി ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

സാഹ ജോലി ചെയ്തിരുന്ന ഗോലണ്ട മോറിലെ കരീം ഫില്ലിങ് സ്റ്റേഷനില്‍ പുലര്‍ച്ചെ നാലരയ്‌ക്കെത്തിയ വാഹനത്തില്‍ 3710 രൂപയ്ക്ക് ഇന്ധനം നിറച്ചു. പണം നല്‍കാതെ ഇവര്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ സാഹ വണ്ടിക്ക് മുന്നില്‍ നിന്ന് തടഞ്ഞു. എന്നാല്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ സാഹയുടെ ശരീരത്തിലൂടെ വണ്ടികയറ്റി ഓടിച്ച് പോകുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

വണ്ടിയുടമ അബ്ദുള്‍ ഹാഷിം (55), ഡ്രൈവര്‍ കമാല്‍ ഹുസൈന്‍ (43) എന്നിവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) രാജ്ബാഡി ജില്ലാ മുന്‍ട്രഷററാണ് ഹാഷിം. ജുബോ ദാല്‍ ജില്ലയിലെ ബിഎന്‍പി മുന്‍ അധ്യക്ഷനുമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ 2024 ഓഗസ്റ്റില്‍ അവാമി ലീഗ് സര്‍ക്കാര്‍ പുറത്തായതോടെ വര്‍ധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 2025 ഡിസംബറില്‍ മാത്രം 51 വര്‍ഗീയ അക്രമങ്ങള്‍ ഉണ്ടായെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ പറഞ്ഞു. ഡിസംബറിന് ശേഷം ഹിന്ദു വിഭാഗത്തില്‍പ്പെട്ട പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.