കന്ധമാൽ: ഒരുകാലത്ത് ക്രൈസ്തവ രക്തം വീണ മണ്ണിൽ നിന്ന് വിശ്വാസത്തിന്റെ പുതിയ നാമ്പുകൾ ഉയിർത്തെഴുന്നേൽക്കുന്നു. വർഗീയ കലാപത്തിന്റെ തീനാളങ്ങൾക്കിടയിൽ ജീവൻ ഭയന്ന് കാടുകളിൽ ഒളിക്കേണ്ടി വന്ന ബാല്യത്തിൽ നിന്ന് ദൈവവിളിയുടെ അൾത്താരയിലേക്ക് നാല് യുവാക്കൾ നടന്നുകയറി. ഒഡീഷയിലെ കന്ധമാലിലാണ് ചരിത്രപരമായ ഈ തിരുപ്പട്ടം നൽകൽ ശുശ്രൂഷ നടന്നത്.
ഗോദാപൂരിലെ സെന്റ് ജോസഫ്‌സ് ഇടവകയിൽ നടന്ന ചടങ്ങിൽ ഫാ. സുഗ്രിബ് ബാലിയാർസിംഗ്, ഫാ. ജോർജ് ബദ്‌സെത്ത്, ഫാ. സരാജ് നായക്, ഫാ. മദൻ ബാലിയാർസിംഗ് എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. മൂവായിരത്തോളം വിശ്വാസികൾ ഈ ധന്യമുഹൂർത്തത്തിന് സാക്ഷികളായി. കട്ടക്ക്-ഭുവനേശ്വർ സഹായ മെത്രാനും കന്ധമാൽ സ്വദേശിയുമായ ബിഷപ്പ് രബീന്ദ്ര റാണസിങ് മുഖ്യകാർമ്മികനായി.
2008 ലെ ക്രൂരമായ ക്രൈസ്തവ വിരുദ്ധ കലാപത്തെ നേരിട്ട് കണ്ടവരാണ് ഈ നാല് വൈദികരും. വീടുകൾ അഗ്നിക്കിരയായപ്പോൾ വനങ്ങളിൽ അഭയം തേടിയവർ. "ജീവിതത്തിൽ വെറുപ്പിന്റെയും ക്ഷമയുടെയും രണ്ട് മുഖങ്ങൾ ഞാൻ കണ്ടു. അതാണ് ഒരു വൈദികനാകാൻ എനിക്ക് പ്രേരണയായത്," ഫാ. സുഗ്രിബ് ബാലിയാർസിംഗ് പറയുന്നു.
008 ഓഗസ്റ്റിൽ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടർന്നാണ് കന്ധമാലിൽ ക്രൈസ്തവർ വേട്ടയാടപ്പെട്ടത്. മതം മാറാൻ വിസമ്മതിച്ച നൂറിലധികം പേർ രക്തസാക്ഷികളായി. 300 ദേവാലയങ്ങളും 6000 വീടുകളും തകർക്കപ്പെട്ടു. 56,000 പേർ ഭവനരഹിതരായി. ആ ചാരത്തിൽ നിന്നാണ് ഇന്ന് വിശ്വാസത്തിന്റെ പുതിയ സാക്ഷ്യങ്ങൾ ഉയരുന്നത്.