സാൻ ജോസ്: രാഷ്ട്രീയ തന്ത്രങ്ങളേക്കാളേറെ പ്രാർത്ഥനകൾക്ക് ഫലം കണ്ട തിരഞ്ഞെടുപ്പ്. മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിൽ ഇനി ദൈവത്തിന്റെ പോരാളി ലോറ ഫെർണാണ്ടസ് ഭരിക്കും. ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്യൂബ്ലോ സോബെറാനോ പാർട്ടി സ്ഥാനാർത്ഥിയായ ലോറ ആദ്യ റൗണ്ടിൽ തന്നെ വൻ ഭൂരിപക്ഷം നേടിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്.
വിധിനിർണായകമായ വോട്ടെടുപ്പ് ദിവസം രാവിലെ രാഷ്ട്രീയ ചർച്ചകൾക്ക് പകരം ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന ലോറയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഫലപ്രഖ്യാപനം വന്നപ്പോൾ "കർത്താവിന് നന്ദി" എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. "ദൈവത്തിന് മുന്നിൽ കീഴടങ്ങി എന്റെ രാജ്യത്തെ അവിടുത്തെ കൈകളിൽ ഏൽപ്പിക്കുന്നു," എന്ന ലോറയുടെ വാക്കുകൾ ലോകമെമ്പാടുമുള്ള വിശ്വാസികൾ ഏറ്റെടുത്തു കഴിഞ്ഞു.
2026 മെയ് എട്ടിന് അധികാരമേൽക്കുന്ന ലോറ ബൈബിളിലെ 'അയൽക്കാരനെ സ്നേഹിക്കുക' എന്ന വചനം മുൻനിർത്തിയാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുക. രാഷ്ട്രീയ എതിരാളികളെപ്പോലും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന അവരുടെ പ്രഖ്യാപനം കോസ്റ്ററിക്കൻ ജനതയ്ക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നത്.