'പല തെറ്റുകളും തിരുത്താനാകാത്തവ; ഉപയോഗ ശേഷം അമേരിക്ക ടോയ്ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു': പാക് പ്രതിരോധ മന്ത്രി

'പല തെറ്റുകളും തിരുത്താനാകാത്തവ; ഉപയോഗ ശേഷം അമേരിക്ക ടോയ്ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു': പാക് പ്രതിരോധ മന്ത്രി

ഇസ്ലമാബാദ്: അമേരിക്ക തങ്ങളെ ഉപയോഗിച്ചതിനു ശേഷം ടോയ്ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞുവെന്ന പരാതിയുമായി പാകിസ്ഥാന്‍. നയതന്ത്ര താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ച ശേഷം ആവശ്യം കഴിഞ്ഞപ്പോള്‍ അമേരിക്ക വലിച്ചെറിഞ്ഞുവെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ ആരോപിച്ചത്.

മുന്‍കാല ഏകാധിപതികളുടെ തെറ്റെന്നു പറഞ്ഞ് പാകിസ്ഥാന്‍ തങ്ങളുടെ തീവ്രവാദ ചരിത്രം പലപ്പോഴും നിഷേധിക്കാറുണ്ടെന്നും ആസിഫ് സമ്മതിച്ചു. രണ്ട് അഫ്ഗാന്‍ യുദ്ധങ്ങളിലെ പാകിസ്ഥാന്റെ ഇടപെടല്‍ തെറ്റായിരുന്നുവെന്നും പാക് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.

'1999 ന് ശേഷമുള്ള യു.എസ് ബന്ധം രാജ്യത്ത് വലിയ തകരാറുകളുണ്ടാകുന്നതിന് കാരണമായി. പ്രത്യേകിച്ചും 2001 സെപ്തംബര്‍ 11 ന് ശേഷം യു.എസുമായുണ്ടായ പുനസംഘടന വിനാശകരമായിരുന്നു. ടോയ്‌ലറ്റ് പേപ്പറിനേക്കാള്‍ മോശമായാണ് യു.എസ് പാകിസ്ഥാനെ കണ്ടത്. ആവശ്യത്തിനുപയോഗിച്ചതിനുശേഷം വലിച്ചെറിഞ്ഞു'- പാക് പ്രതിരോധ മന്ത്രി പറഞ്ഞു.

2001 ന് ശേഷം അമേരിക്ക നയിച്ച അഫ്ഗാന്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ വീണ്ടും അമേരിക്കയുമായി സഖ്യത്തിലേര്‍പ്പെട്ടു. ഇതോടെ താലിബാനുമായി ശത്രുതയിലായി.

അമേരിക്ക ഒടുവില്‍ ഈ മേഖലയില്‍ നിന്ന് പിന്മാറിയെങ്കിലും ദീര്‍ഘകാല അക്രമം, തീവ്രവാദം, സാമ്പത്തിക സമ്മര്‍ദ്ദം എന്നിവയുമായി പാകിസ്ഥാന്‍ മല്ലിടുകയായിരുന്നു. ജിഹാദ് എന്ന പേരിലാണ് പാകിസ്ഥാനികളെ യുദ്ധത്തിനായി അയച്ചത്. ഇത് തെറ്റിദ്ധാരണകള്‍ക്കും വലിയ നഷ്ടങ്ങള്‍ക്കും കാരണമായി.

നമ്മള്‍ ചരിത്രത്തെ നിഷേധിക്കുകയും തെറ്റുകള്‍ അംഗീകരിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഏകാധിപതികള്‍ പണ്ടു കാലങ്ങളില്‍ ചെയ്ത തെറ്റുകളുടെ ഫലമായാണ് രാജ്യത്ത് തീവ്രവാദം ശക്തമായത്. നേരിട്ട നഷ്ടങ്ങള്‍ നികത്താനാകാത്തതാണ്. പാകിസ്ഥാന്റെ തെറ്റുകള്‍ തിരുത്താനാകാത്തവയാണെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.