'ശത്രുതാപരമായ സുന്നി അച്ചുതണ്ടിന് തുര്‍ക്കിയുടെ ശ്രമം; ഇറാനേക്കാള്‍ സൂക്ഷിക്കേണ്ടത് ആ രാജ്യത്തെ': മുന്നറിയിപ്പുമായി മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി

'ശത്രുതാപരമായ സുന്നി അച്ചുതണ്ടിന് തുര്‍ക്കിയുടെ ശ്രമം; ഇറാനേക്കാള്‍ സൂക്ഷിക്കേണ്ടത് ആ രാജ്യത്തെ': മുന്നറിയിപ്പുമായി മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി

ഉര്‍ദുഗാന്‍ തന്ത്രശാലിയും അപകടകാരിയുമായ എതിരാളിയെന്നും നഫ്താലി ബെനറ്റ്.

ടെല്‍ അവിവ്: റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ കീഴിലുള്ള തുര്‍ക്കിയെയാണ് ഇറാനേക്കാള്‍ സൂക്ഷിക്കേണ്ടതെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. അമേരിക്കന്‍-ജൂത സംഘടനകളുടെ തലവന്മാര്‍ക്കായി ജറുസലേമില്‍ സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഇസ്രയേലിനെതിരെ തന്ത്രപരമായ ഭീഷണി ഉയര്‍ത്തുന്ന രാജ്യമാണ് തുര്‍ക്കി. തന്ത്രശാലിയും അപകടകാരിയുമായ ഒരു എതിരാളിയാണ് ഉര്‍ദുഗാനെന്നും ബെനറ്റ് പറഞ്ഞു. ഇസ്രയേലിനെ വളയാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടെന്നും രാജ്യം ഇനി ഒരിക്കലും കണ്ണടയ്ക്കരുതെന്നും അദേഹം വ്യക്തമാക്കി.

'തുര്‍ക്കിയില്‍ നിന്ന് പുതിയൊരു ഭീഷണി ഉയര്‍ന്നു വരികയാണ്. തുര്‍ക്കിയും ഖത്തറും സിറിയയില്‍ സ്വാധീനം ചെലുത്തിക്കഴിഞ്ഞു, മേഖലയിലുടനീളം സ്വാധീനം വര്‍ധിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

തുര്‍ക്കി മറ്റൊരു ഇറാനാണ്. ഉര്‍ദുഗാന്‍ തന്ത്രശാലിയും അപകടകാരിയുമാണ്. ഇസ്രയേലിനെ വളയാനാണ് അദേഹം ശ്രമിക്കുന്നത്. നമുക്ക് ഇനി കണ്ണടച്ചിരിക്കാന്‍ കഴിയില്ല'- നഫ്താലി ബെനറ്റ് പറഞ്ഞു.

ശത്രുതാപരമായൊരു സുന്നി അച്ചുതണ്ട് കെട്ടിപ്പടുക്കാന്‍ തുര്‍ക്കിയും ഖത്തറും ശ്രമിക്കുകയാണെന്നും ബെനറ്റ് ആരോപിച്ചു. 'ഇസ്ലാമിക് ബ്രദര്‍ഹുഡിനെ ഇരുരാജ്യങ്ങളും ചേര്‍ന്ന് പോഷിപ്പിക്കുകയാണ്.

സൗദി അറേബ്യയെ നമുക്കെതിരെ തിരിക്കാനും ആണവ ശക്തിയുള്ള പാകിസ്ഥാനെ ഉള്‍പ്പെടുത്തി ഒരു ശത്രുതാപരമായ സുന്നി അച്ചുതണ്ട് രൂപീകരിക്കാനുമാണ് തുര്‍ക്കി ശ്രമിക്കുന്നതെന്നും ബെനറ്റ് പറഞ്ഞു.

ഇറാനിയന്‍ ഭരണകൂടം ദുര്‍ബലപ്പെട്ടെങ്കിലും പരാജയപ്പെട്ടിട്ടില്ല. ഇസ്രയേല്‍-അമേരിക്കന്‍ സംയുക്ത ആക്രമണം ഇറാന്റെ ആണവ പദ്ധതിക്ക് കനത്ത ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. എങ്കിലും ബാലിസ്റ്റിക് മിസൈലുകളും ആ ഭരണകൂടവും ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും നഫ്താലി ബെനറ്റ് ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.