ഗോൾഡ് കോസ്റ്റ് : ലോകപ്രശസ്ത റിയൽ എസ്റ്റേറ്റ് ഭീമന്മാരായ ട്രംപ് ഓർഗനൈസേഷൻ ഓസ്‌ട്രേലിയയിൽ തങ്ങളുടെ ആദ്യ ആഡംബര ഗോപുരം നിർമ്മിക്കുന്നു. ക്വീൻസ്‌ലൻഡ് സംസ്ഥാനത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗോൾഡ് കോസ്റ്റിലാണ് 1.5 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 8,500 കോടി രൂപ) ചfലവിൽ ട്രംപ് ടവർ ഉയരുന്നത്.
നിലവിൽ രാജ്യത്തുള്ള എല്ലാ കെട്ടിടങ്ങളെയും പിന്നിലാക്കി ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയരമുള്ള നിർമ്മിതിയായി ഇത് മാറുമെന്ന് ഡെവലപ്പർമാർ അവകാശപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരി 14 ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ നടന്ന ചടങ്ങിലാണ് നിർമ്മാണത്തിനായുള്ള ഔദ്യോഗിക കരാർ ഒപ്പിട്ടത്.
ട്രംപ് ഓർഗനൈസേഷനും പ്രാദേശിക ഡെവലപ്പറായ അൾട്ടസ് പ്രോപ്പർട്ടി ഗ്രൂപ്പും തമ്മിലാണ് പങ്കാളിത്തം. ഏതാണ്ട് 20 വർഷത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഈ സ്വപ്ന പദ്ധതിക്ക് തുടക്കമാകുന്നത്. സർഫേഴ്‌സ് പാരഡൈസിലെ ബീച്ചിനോട് ചേർന്നാണ് ഈ ബൃഹദ് കെട്ടിടം നിർമ്മിക്കുന്നത്. 91 നിലകളുള്ള ഈ ടവറിൽ ഒരു സിക്സ് സ്റ്റാർ റിസോർട്ട്-ഹോട്ടൽ, 270 ആഡംബര അപ്പാർട്ടുമെന്റുകൾ, കടകൾ, ബീച്ച് ക്ലബ്ബ്, നീന്തൽക്കുളം എന്നിവയുണ്ടാകും.
ടവറിലെ അപ്പാർട്ടുമെന്റുകളുടെ വില സാധാരണക്കാർക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. ഒരു അപ്പാർട്ടുമെന്റിന് ചുരുങ്ങിയത് അഞ്ച് മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 27 കോടി രൂപ) നൽകേണ്ടി വരും. ലോകത്തെ ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പാക്കുന്ന 'ട്രംപ്' ബ്രാൻഡ് പേര് ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് അൾട്ടസ് പ്രോപ്പർട്ടി ഗ്രൂപ്പ് സിഇഒ ഡേവിഡ് യംഗ് വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കുന്ന വിധത്തിൽ ഗോൾഡ് കോസ്റ്റ് ബീച്ചിന്റെ സമ്പൂർണ ദൃശ്യഭംഗി ആസ്വദിക്കാവുന്ന തരത്തിലാണ് ടവറിന്റെ രൂപകൽപന.