'അയണ്‍ ഡോം' സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ഇസ്രയേല്‍; ഭീകര വാദത്തെ നേരിടാന്‍ പ്രതിരോധ സഖ്യത്തിനും പദ്ധതി

'അയണ്‍ ഡോം' സാങ്കേതിക വിദ്യ  ഇന്ത്യയ്ക്ക് കൈമാറാമെന്ന് ഇസ്രയേല്‍; ഭീകര വാദത്തെ നേരിടാന്‍ പ്രതിരോധ സഖ്യത്തിനും പദ്ധതി

ടെല്‍ അവീവ്: പേരുകേട്ട വ്യോമ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന്റെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് സുപ്രധാന പ്രഖ്യാപനം.

ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാര്‍ വിപുലീകരിക്കാനും ഇതിനൊപ്പം സൈനിക ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള സഹകരണവും ഉറപ്പാക്കും. ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ച് ആണ് ഈ വിവരം പങ്കുവെച്ചത്.

ഇസ്രയേലിന്റെ അയണ്‍ ഡോം സാങ്കേതിക വിദ്യ പങ്കു വെക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ ശേഷി ഗണ്യമായി വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്. കേവലം ഒരു ആയുധ ഇടപാടിനേക്കാള്‍ ഉപരിയായി, നവീകരണത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ പങ്കാളിത്തമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരസ്പര സഹകരണത്തിലൂടെ ഇന്ത്യയിലെ പ്രതിരോധ ഗവേഷണ മേഖലയ്ക്ക് പുതിയ അറിവുകള്‍ ലഭ്യമാകും.

ഇരുരാജ്യങ്ങളിലെയും സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള സഹകരണംവും വര്‍ധദ്ധിപ്പിക്കും. ഇത് പ്രതിരോധ വ്യവസായ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങളും നിക്ഷേപവും സാധ്യമാക്കും.

ഇതിന് പുറമെ ഇന്ത്യയുമായി ചേര്‍ന്ന് പുതിയൊരു പ്രതിരോധ അച്ചുതണ്ട് സഖ്യം ഉണ്ടാക്കാനും ഇസ്രയേല്‍ പദ്ധതിയിടുന്നുണ്ട്. ഭീകര വാദത്തെയും തീവ്രവാദി ഗ്രൂപ്പുകളെയും നേരിടുന്നതിനായി ഇന്ത്യ, എബ്രഹാം ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുള്ള രാജ്യങ്ങള്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗ്രീസ്, സൈപ്രസ് എന്നിവയുമായി ചേര്‍ന്ന് ഒരു പുതിയ പ്രതിരോധ 'അച്ചുതണ്ട്' രൂപീകരിക്കാനാണ് ഇസ്രയേല്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിക്കാന്‍ ഇസ്രയേല്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ഈ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.