വത്തിക്കാൻ സിറ്റി: ലബനീസ് വൈദികനായ ഫാ. ബെച്ചാറ അബു മൗറാദിന്റെ മാധ്യസ്ഥതയിൽ നടന്ന അത്ഭുത സൗഖ്യത്തിന് വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരം. ഗുരുതരമായ മുട്ടുതേയ്മാനം മൂലം ദീർഘകാലം വീൽചെയറിൽ കഴിഞ്ഞിരുന്ന സ്ത്രീക്ക് ലഭിച്ച സൗഖ്യമാണ് ഫാ. മൗറാദിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാൻ വഴിയൊരുക്കിയത്. ഇതിനായുള്ള ഉത്തരവിൽ ലിയോ മാർപാപ്പ ഒപ്പുവെച്ചു.
1983 മുതൽ മുട്ടുതേയ്മാനം മൂലം വീൽചെയർ ഉപയോഗിച്ചിരുന്ന സ്ത്രീ ഫാ. മൗറാദിന്റെ ജീവചരിത്രം വായിച്ചതിനെത്തുടർന്നാണ് അദേഹത്തിന്റെ മാധ്യസ്ഥം തേടാൻ തീരുമാനിച്ചത്. 2009 ൽ അസഹനീയമായ വേദനയുള്ള ഒരു രാത്രിയിൽ പ്രാർത്ഥിക്കുകയും പിറ്റേ ദിവസം മുതൽ പരസഹായം കൂടാതെ നടക്കാൻ സാധിക്കുകയുമായിരുന്നു. ശാസ്ത്രീയമായി വിശദീകരിക്കാനാകാത്ത ഈ സൗഖ്യം വത്തിക്കാൻ മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചു.
1853 ൽ ലബനനിൽ ജനിച്ച ഫാ. ബെച്ചാറ 'ബസിലിയൻ ഫാദേഴ്സ് ഓഫ് മോസ്റ്റ് ഹോളി സേവ്യർ' സഭാംഗമായിരുന്നു. ആഴമായ ആത്മീയതയോടൊപ്പം തന്നെ ഉപവിപ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകിയിരുന്നു. കേരളത്തിലെ കപ്പൂച്ചിൻ സന്യാസിയായ ഫാ. തിയോഫിന്റെ ധന്യപദവിയും മാർപാപ്പ അംഗീകരിച്ചു. വിശുദ്ധ പദവിയിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിത്. എറണാകുളം, പൊന്നുരുന്നി തുടങ്ങിയ പ്രദേശങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന തിയോഫിനച്ചൻ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു.