ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങിയത് 706 കപ്പലുകള്‍; എണ്ണ പ്രതിസന്ധിയില്‍ ആഗോള വിപണി

ഹോര്‍മൂസ് കടലിടുക്കില്‍  കുടുങ്ങിയത് 706 കപ്പലുകള്‍; എണ്ണ പ്രതിസന്ധിയില്‍  ആഗോള വിപണി

ടെഹ്‌റാന്‍: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തെ തുടര്‍ന്ന് പ്രധാന കപ്പല പാതയായ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ആഗോള എണ്ണ നീക്കം ഏതാണ്ട് പൂര്‍ണമായും നിലച്ചു. കിഴക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ ഗതാഗതത്തിന്റെ 86 ശതമാനവും ഇതോടെ തടസപ്പെട്ടു.

മാരിടൈം അനലിറ്റിക്‌സ് സ്ഥാപനങ്ങളായ 'വിന്‍ഡ്വാര്‍ഡ്', 'കെപ്ലര്‍' എന്നിവ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഈ ജലപാത നിലവില്‍ നിശ്ചലമാണ്. മാര്‍ച്ച് ഒന്നിന് കേവലം മൂന്ന് ടാങ്കറുകള്‍ മാത്രമാണ് ഇതുവഴി കടന്നു പോയത്.

2026 ലെ പ്രതിദിന ശരാശരി 1.98 കോടി ബാരലായിരുന്ന സ്ഥാനത്ത് മാര്‍ച്ച് ഒന്നിന് വെറും 28 ലക്ഷം ബാരല്‍ മാത്രമാണ് ഇതുവഴി നീങ്ങിയത്. മാര്‍ച്ച് രണ്ടിന് ഇത് വീണ്ടും കുറഞ്ഞ് ഒരു ചെറിയ ടാങ്കറും ചരക്കുകപ്പലും മാത്രമായി ഒതുങ്ങി.

നിലവില്‍ ഇറാന്‍ ഇതര രാജ്യങ്ങളുടെ 706 കപ്പലുകളാണ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 334 ക്രൂഡ് ഓയില്‍ കപ്പലുകളും 372 മറ്റ് കപ്പലുകളും ഉള്‍പ്പെടുന്നു. നൂറുകണക്കിന് കപ്പലുകള്‍ ഒമാന്‍ ഉള്‍ക്കടലിലും നടുക്കടലിലും കാത്തു നില്‍ക്കുകയാണ്.

എണ്ണ പ്രതിസന്ധി ആഗോള വിപണിയെ വല്ലാതെ ബാധിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 10 ശതമാനം വര്‍ധിച്ച് ബാരലിന് 80 ഡോളറിലെത്തി. സൗദി അറേബ്യയിലെ റാസ് തനൂറ റിഫൈനറിക്കും ഖത്തറിലെ എല്‍എന്‍ജി പ്ലാന്റിനും നേരെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് യൂറോപ്യന്‍ ഗ്യാസ് വിലയില്‍ 40 ശതമാനത്തിലധികം വര്‍ധനവുണ്ടായിട്ടുണ്ട്.

ഹോര്‍മൂസ് കടലിടുക്കിലെ തടസം ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നാല്‍ എണ്ണ വിതരണം പൂര്‍ണമായും താളം തെറ്റും. നിലവില്‍ ഗള്‍ഫ് മേഖലയിലെ കപ്പലുകളുടെ ഇന്‍ഷുറന്‍സ് ചെലവും ചരക്ക് കൂലിയും കുത്തനെ ഉയരുകയാണ്. ഇത് ലോകമെമ്പാടുമുള്ള ഇന്ധനവില വര്‍ധിക്കാന്‍ നേരിട്ട് കാരണമാകും.

ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഏഷ്യയിലെയും യൂറോപ്പിലെയും എണ്ണ ശുദ്ധീകരണ ശാലകള്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള തിരക്കിലാണ്. പടിഞ്ഞാറന്‍ ആഫ്രിക്ക, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ എത്തിക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയിലിനെ ഏറെ ആശ്രയിക്കുന്ന ചൈനയെയും ഇന്ത്യയെയും ഈ സാഹചര്യം നേരിട്ട് ബാധിക്കും. കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ കയറ്റുമതി ഇന്ത്യ പരിമിതപ്പെടുത്തിയേക്കും. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. വിതരണ തടസം നീണ്ടുനില്‍ക്കുകയാണെങ്കില്‍ എല്‍പിജി റേഷന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.