വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിൽ തുടരുന്ന അതിരൂക്ഷമായ സൈനിക നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണം ഒമ്പതാം ദിവസവും പിന്നിടുന്ന പശ്ചാത്തലത്തിലാണ് സമാധാനത്തിനായുള്ള മാർപാപ്പയുടെ അടിയന്തര ഇടപെടൽ.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന പ്രത്യേക പ്രാർത്ഥനയ്ക്കിടെയാണ് മാർപാപ്പ തന്റെ ആശങ്ക പങ്കുവെച്ചത്. നിലവിലെ സംഘർഷ സാഹചര്യം ജനങ്ങൾക്കിടയിൽ വിദ്വേഷവും ഭയവും വർധിപ്പിക്കുകയാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ലെബനൻ ഉൾപ്പെടെയുള്ള മറ്റ് അയൽ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരതയിലേക്കും നാശത്തിലേക്കും നയിക്കുമെന്ന് പാപ്പ മുന്നറിയിപ്പ് നൽകി.
ആയുധങ്ങൾ നിശബ്ദമാകാനും ബോംബുകളുടെ ഗർജ്ജനം നിലയ്ക്കാനും ജനങ്ങളുടെ ശബ്ദം കേൾക്കുന്ന സംവാദത്തിന്റെ വാതിലുകൾ തുറക്കാനുമായി പ്രാർത്ഥിക്കാമെന്നും പാപ്പ ആഹ്വാനം ചെയ്തു.