പാരീസ്: ഫ്രാൻസിലെ ക്രൈസ്തവ വിശ്വാസചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഈ വരുന്ന ഈസ്റ്റർ ദിനത്തിൽ ഇരുപതിനായിരത്തിലധികം പേർ കത്തോലിക്കാ സഭയിലേക്ക്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ അസാധാരണമായ വർധനവ് രാജ്യത്തെ ആത്മീയ ഉണർവിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഏപ്രിൽ നാലിന് നടക്കുന്ന ഈസ്റ്റർ വിജിൽ ശുശ്രൂഷകൾക്കിടെ 21,386 പേർ ജ്ഞാനസ്നാനം സ്വീകരിക്കുമെന്ന് ഫ്രഞ്ച് മെത്രാൻ സമിതി ഔദ്യോഗികമായി അറിയിച്ചു. കൗമാരക്കാരിലും മുതിർന്നവരിലും വൻ വർധനവ്
സഭ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജ്ഞാനസ്നാനം സ്വീകരിക്കുന്നവരിൽ 13,234 പേർ മുതിർന്നവരും 8,152 പേർ കൗമാരക്കാരുമാണ്.
ഒരു ദശാബ്ദത്തിനിടെ വിശ്വാസം സ്വീകരിക്കുന്ന മുതിർന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായത്. 2016 ൽ ഇത് 4,124 മാത്രമായിരുന്നു. കൗമാരക്കാരുടെ കാര്യത്തിലും സമാനമായ കുതിച്ചുചാട്ടമാണ് ദൃശ്യമാകുന്നത്. 2017 ൽ വെറും 1,385 കൗമാരക്കാർ മാത്രമായിരുന്നു പരിശീലനം തേടിയിരുന്നത്.
ആത്മീയ ശൂന്യതയ്ക്ക് പരിഹാരം
ആധുനിക ജീവിതത്തിലെ ആന്തരികമായ ശൂന്യതയും നഷ്ടബോധവുമാണ് പലരെയും വിശ്വാസത്തിലേക്ക് നയിക്കുന്നതെന്ന് ലിയോണിലെ ആർച്ച് ബിഷപ്പ് ഡി ജെർമെയ് നിരീക്ഷിച്ചു. തന്റെ രൂപതയിൽ മാത്രം ഇത്തവണ 500 ഓളം പേരാണ് മാമോദീസയ്ക്കായി അപേക്ഷ നൽകിയത്.
അപേക്ഷകരിൽ പലരും തങ്ങളുടെ ജീവിതത്തിലെ ലക്ഷ്യബോധമില്ലായ്മയെക്കുറിച്ചും ആത്മീയ ദാഹത്തെക്കുറിച്ചും കത്തുകളിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി.