ഓസ്ട്രേലിയയിലുനീളം ഈസ്റ്റർ ദിനത്തിൽ വിശ്വാസികളുടെ വൻ തരിക്ക്
പെർത്ത്: വിശ്വാസത്തിന്റെ പുത്തൻ ഉണർവറിയിച്ച് ഓസ്‌ട്രേലിയയിലുടനീളം വിശുദ്ധവാര ആഘോഷങ്ങൾ. ദുഖവെള്ളി ദിനത്തിൽ പെർത്തിലെ സ്വാൻ നദിയിൽ ആയിരത്തോളം വിശ്വാസികളാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ ചടങ്ങിൽ നൂറോളം പേർ പങ്കെടുത്ത സ്ഥാനത്താണ് ഇത്തവണ അത് ആയിരത്തിലേക്ക് ഉയർന്നത്.
പെർത്ത് സ്വാൻ നദിയിൽ ആളുകൾ ജ്ഞാനസ്നാനം സ്വീകരിക്കുന്നു
പെർത്തിലെ പ്രമുഖ സഭ വിഭാഗമായ 'കിങ്ഡം സിറ്റി ചർച്ചിന്റെ' നേതൃത്വത്തിലാണ് സ്വാൻ നദിയിൽ ഈ വിപുലമായ ചടങ്ങ് സംഘടിപ്പിച്ചത്. നദിക്കരയിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയായിരുന്നു ജ്ഞാനസ്നാന ചടങ്ങുകൾ. "ഇതൊരു പുതിയ തുടക്കമാണ്, എന്റെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു" എന്ന് ജ്ഞാനസ്നാനം സ്വീകരിച്ച നതാഷ പിക്കറിങ് പ്രതികരിച്ചു.
സിഡ്നിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ നടന്ന കുർബാനയോടെയാണ് ഇവിടുത്തെ ചടങ്ങുകൾ സമാപിച്ചത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ മാധ്യമ ശ്രദ്ധയും വിശ്വാസികളുടെ വൻ തിരക്കുമാണ് ഓസ്‌ട്രേലിയയിലുടനീളം അനുഭവപ്പെട്ടത്. ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും അനുസ്മരിക്കുന്ന ഈ വിശുദ്ധ വേളയിൽ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനാണ് ഇത്രയധികം ആളുകൾ ഒത്തുചേർന്നതെന്ന് സഭാനേതൃത്വം വ്യക്തമാക്കി.
പെർത്ത് സ്വാൻ നദിയിൽ ആളുകൾ ജ്ഞാനസ്നാനം സ്വീകരിക്കുന്നു
മെൽബണിൽ ആർച്ച് ബിഷപ്പ് ആന്റണി ഫിഷറുടെ നേതൃത്വത്തിൽ നടന്ന ദുഖവെള്ളി ശുശ്രൂഷകളിലും വലിയ ജനപങ്കാളിത്തമുണ്ടായി. കൂടാതെ ഹിൽസോങ് ചർച്ച്, പാരാമാറ്റയിലെ സെന്റ് പാട്രിക്സ്, സെന്റ് ആൻഡ്രൂസ് ആംഗ്ലിക്കൻ ചർച്ച് തുടങ്ങിയ വിവിധ സഭകളിലും വിപുലമായ ആഘോഷങ്ങൾ നടന്നു. ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് കനിഷ്ക റാഫേൽ വിശ്വാസികൾക്ക് സന്ദേശം നൽകി.