നിസാര്‍ അമിദി ഇറാഖിന്റെ പുതിയ പ്രസിഡന്റ്; പ്രധാനമന്ത്രിയെ വൈകാതെ അറിയാം

നിസാര്‍ അമിദി ഇറാഖിന്റെ പുതിയ പ്രസിഡന്റ്; പ്രധാനമന്ത്രിയെ വൈകാതെ അറിയാം

ബാഗ്ദാദ്: ഇറാഖ് പ്രസിഡന്റായി കുര്‍ദ് നേതാവായ നിസാര്‍ അമിദിയെ (58) പാര്‍ലമെന്റ് തിരഞ്ഞെടുത്തു. ഇറാഖില്‍ പ്രധാനമന്ത്രി സ്ഥാനം ഷിയാ വിഭാഗത്തിനും സ്പീക്കര്‍ സുന്നി വിഭാഗത്തിനും പ്രസിഡന്റ് പദവി കുര്‍ദുകള്‍ക്കുമാണ്.

പ്രസിഡന്റിനാണ് പുതിയ പ്രധാനമന്ത്രിയെ നിയോഗിക്കാനുള്ള ചുമതല. പ്രധാനമന്ത്രിക്കാണ് രാഷ്ട്രീയാധികാരമുള്ളത്. ഇറാന്‍ പിന്തുണയുള്ള ഷിയാ വിഭാഗത്തിലെ മുന്‍ പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയെ വീണ്ടും നിയോഗിക്കാനുള്ള നീക്കത്തിനെതിരെ അമേരിക്ക രംഗത്ത് വന്നിട്ടുണ്ട്.

വടക്കന്‍ ഇറാഖിലെ ദോഹുക് പ്രവിശ്യയില്‍ നിന്നുള്ള ഒരു എഞ്ചിനീയറാണ് നിസാര്‍ അമിദി. ഇറാഖിലെ രണ്ട് പ്രധാന കുര്‍ദിഷ് പാര്‍ട്ടികളിലൊന്നായ പാട്രിയോട്ടിക് യൂണിയന്‍ ഓഫ് കുര്‍ദിസ്ഥാനിലെ ഉയര്‍ന്ന പദവിയുള്ള അംഗം കൂടിയാണ്.

പതിറ്റാണ്ടുകളായി രാഷ്ട്രീയ രംഗത്ത് സജീവമായ നിസാര്‍ അമിദി മുന്‍ ഇറാഖ് പ്രസിഡന്റുമാരായ ജലാല്‍ തലാബാനിയുടെയും ഫൗദ് മാസൂമിന്റെയും സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ പശ്ചാത്തലവും ഭരണപരിചയവും പാര്‍ലമെന്റിലെ എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള അംഗങ്ങളുടെ പിന്തുണ നേടാന്‍ അമിദിയെ സഹായിച്ചു.

ഭരണഘടനാപരമായ സമയപരിധി കഴിഞ്ഞ് രണ്ട് മാസത്തിലേറെ പിന്നിട്ട ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത് രാജ്യത്തെ രാഷ്ട്രീയ ഭിന്നതകളെയാണ് പ്രതിഫലിപ്പിക്കുന്നത്. ആദ്യ പാര്‍ലമെന്റ് സമ്മേളനം നടന്ന് 30 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന് ഇറാഖ് ഭരണഘടന വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രമുഖ രാഷ്ട്രീയ വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഈ പ്രക്രിയയെ തടസപ്പെടുത്തിയത്.

മത്സരിച്ച 16 സ്ഥാനാര്‍ത്ഥികളില്‍ നിസാര്‍ അമിദി വ്യക്തമായ വിജയം നേടി. ആദ്യ റൗണ്ടില്‍ അദേഹത്തിന് 208 വോട്ടുകള്‍ ലഭിച്ചു. തന്റെ അടുത്ത എതിരാളിയായ മുത്തന്ന അമിന്‍ നാദറിനേക്കാള്‍ 17 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു അദേഹം. രണ്ടാം റൗണ്ടില്‍ 227 വോട്ടുകള്‍ നേടിയ അമിദി തന്റെ ലീഡ് നിലനിര്‍ത്തുകയും പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.