മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലുള്ള പ്രമുഖ എണ്ണ ശുദ്ധീകരണശാലയിൽ ബുധനാഴ്ച അർദ്ധരാത്രിയോടെ ഉണ്ടായ വൻ തീപിടുത്തം രാജ്യത്തെ ആശങ്കയിലാക്കുന്നു. അപകടത്തെ തുടർന്ന് രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്.
സ്ഫോടന ശബ്ദത്തോടെ പടർന്ന തീ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.
പെട്രോൾ ഉൽപ്പാദിപ്പിക്കുന്ന രണ്ട് പ്രധാന യൂണിറ്റുകളെയാണ് തീപിടുത്തം ബാധിച്ചത്. യന്ത്രത്തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്ലാന്റിലെ ഉൽപാദനം താൽക്കാലികമായി വെട്ടിക്കുറച്ചു.
ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ശുദ്ധീകരണശാലയിലുണ്ടായ അപകടം രാജ്യത്തിന് വലിയ സാമ്പത്തിക തിരിച്ചടിയാകും. ഇന്ധനക്ഷാമം ഒഴിവാക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കുമെന്ന് ഊർജ മന്ത്രാലയം അറിയിച്ചു.
സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാരിക്കൂട്ടരുതെന്നും സർക്കാർ അഭ്യർത്ഥിച്ചു. ഇന്ധന വിതരണം സുഗമമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.