യൗണ്ടെ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്ന ലിയോ പതിനാലാമൻ മാർ പാപ്പഒന്നേകാൽ ലക്ഷത്തോളം വിശ്വാസികൾക്കൊപ്പം ദിവ്യബലിയർപ്പിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ദൂവാലയിലെ ജപോമ സ്റ്റേഡിയത്തിൽ നടന്ന ശുശ്രൂഷകളിൽ ജനപങ്കാളിത്തം കൊണ്ട് ആവേശം അലതല്ലി.
യൗണ്ടെയിൽ നിന്ന് 260 കിലോമീറ്റർ അകലെയുള്ള ദൂവാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ രാവിലെ പത്ത് മണിയോടെ എത്തിയ പാപ്പയ്ക്ക് പ്രാദേശിക ഭരണകൂടം ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. അവിടെ നിന്ന് 14 കിലോമീറ്റർ അകലെയുള്ള ജപോമ സ്റ്റേഡിയത്തിലേക്ക് എത്തിയ പരിശുദ്ധ പിതാവ്, തുറന്ന വാഹനത്തിൽ സഞ്ചരിച്ച് വിശ്വാസികളെ അഭിവാദ്യം ചെയ്തു.

രാവിലെ പത്തേമുക്കാലോടെ ആരംഭിച്ച ദിവ്യബലിയിൽ യേശു അഞ്ചപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയ ബൈബിൾ സംഭവത്തെ ആസ്പദമാക്കിയാണ് പാപ്പ സന്ദേശം നൽകിയത്. ദൂവാല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് സാമുവേൽ ക്ലേദ പാപ്പയ്ക്ക് നന്ദി അർപ്പിച്ചു. തുടർന്ന് സെന്റ് പോൾ കത്തോലിക്കാ ആശുപത്രിയിൽ പാപ്പ സ്വകാര്യ കൂടിക്കാഴ്ചയും നടത്തി.
കാമറൂണിലെ പരിപാടികൾ പൂർത്തിയാക്കി ലിയോ മാർപാപ്പ ഇന്ന് വൈകുന്നേരം അടുത്ത രാജ്യമായ അംഗോളയിലേക്ക് യാത്ര തിരിക്കും. കടുത്ത ദാരിദ്ര്യവും പ്രതിസന്ധികളും നേരിടുന്ന ആഫ്രിക്കൻ ജനതയ്ക്ക് പ്രത്യാശയും ആശ്വാസവും നൽകുന്നതായിരുന്നു പാപ്പയുടെ ഈ സന്ദർശനം.