അവസാനം നേരിട്ട് കളത്തിലിറങ്ങാന്‍ ട്രംപ്; ഇറാനുമായുള്ള ചര്‍ച്ചയില്‍ നേരിട്ടോ, ഓണ്‍ലൈനായോ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

അവസാനം നേരിട്ട് കളത്തിലിറങ്ങാന്‍ ട്രംപ്; ഇറാനുമായുള്ള ചര്‍ച്ചയില്‍ നേരിട്ടോ, ഓണ്‍ലൈനായോ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇറാന്‍-അമേരിക്ക താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയ പരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെ ഇറാന്‍ പ്രതിനിധികളുമായി പാകിസ്ഥാനില്‍ അമേരിക്ക നടത്താനിരിക്കുന്ന ചര്‍ച്ചകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.

പാകിസ്ഥാനിലെ ഇസ്ലമാബാദില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇറാനുമായി ഒരു കരാറിലെത്തുകയാണെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ ഇതില്‍ പങ്കുചേരുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട്ചെയ്തു.

എന്നാല്‍ ചര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുകയാണ്. ഹോര്‍മുസില്‍ അമേരിക്ക ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത് അടക്കമുള്ള നടപടികള്‍ ചൂണ്ടിക്കാട്ടി ഇറാന്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു നേരത്തേ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം 'പോസിറ്റീവായി' വിശകലനം ചെയ്തു വരികയാണെന്നും ഇറാന്‍ പ്രതിനിധി പറഞ്ഞു.

താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ ഒരു ദിവസം കൂടിയാണ് ബാക്കിയുള്ളത്. നിലവില്‍ അനേകം വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഹോര്‍മൂസിലെ നാവിക ഉപരോധത്തിലെങ്കിലും സമവായമുണ്ടായാല്‍ ചര്‍ച്ച നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പക്ഷേ, സമാധാന ധാരണയില്ലാതെ നാവിക ഉപരോധം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഡൊണാള്‍ഡ് ട്രംപ്. നാവിക ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് നിലപാട് ഇറാനും ആവര്‍ത്തിച്ചു. യുദ്ധം തുടരാനാണ് ശ്രമമെങ്കില്‍ പുറത്തെടുത്തിട്ടില്ലാത്ത അടവുകള്‍ ബാക്കിയാണെന്ന ഭീഷണിയും ഇറാന്റെ ഭാഗത്തു നിന്നുമുണ്ടായി.

പരസ്പരം വാക്‌പോര് തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ എല്ലാ ഒരുക്കങ്ങളും നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഇസ്ലമാബാദിലെ വിവിധയിടങ്ങളിലായി ഇരുപതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ചര്‍ച്ചയ്ക്ക് മുന്നോടിയായി അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഇസ്ലമാബാദില്‍ എത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.