തിരുവനന്തപുരം: കേരളത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കി ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കള്‍ ഇന്ന് കൂടിയാലോചനകള്‍ നടത്തും. വിഷയത്തില്‍ ഓരോ എംഎല്‍എയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെയും നിയോഗിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
മുഖ്യമന്ത്രി പദത്തിനായി നേതാക്കള്‍ക്കിടയില്‍ നീക്കങ്ങളും ശക്തമായിട്ടുണ്ട്. ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കെ.സി വേണുഗോപിലിന്റെ പക്ഷം അവകാശപ്പെടുന്നു. എന്നാല്‍ എംഎല്‍എമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് വി.ഡി സതീശന്‍ വിഭാഗത്തിന്റെ നിലപാട്. ഘടക കക്ഷികളെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള നീക്കങ്ങള്‍ക്കാണ് സതീശന്‍ പ്രാധാന്യം നല്‍കുന്നത്. അതേസമയം സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ചെന്നിത്തല വിഭാഗവും വാദിക്കുന്നു.
എംഎല്‍എമാര്‍ക്ക് പുറമെ എംപിമാരോടും മുതിര്‍ന്ന നേതാക്കളോടും നിരീക്ഷകര്‍ സംസാരിക്കും. എല്ലാ റിപ്പോര്‍ട്ടുകളും വിലയിരുത്തിയ ശേഷം രാഹുല്‍ ഗാന്ധിയാകും അന്തിമ തീരുമാനം എടുക്കുക. നിലവില്‍ ആരുടെയും പേര് പാര്‍ട്ടി തള്ളിക്കളയുന്നില്ല. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകള്‍ ഉള്ളതിനാല്‍ ഘടകകക്ഷികളുടെ നിലപാടിന് വഴങ്ങണമെന്ന സമ്മര്‍ദ്ദവും പാര്‍ട്ടിക്കില്ല. എങ്കിലും സമവായത്തിലൂടെ ധാരണയിലെത്തുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.