വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യകാമറിയം സഭയുടെ പൂർണമായ മാതൃകയും മാതാവുമാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 13 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുദർശനത്തിനിടെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
സഭയെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനമായ ‘ലുമെൻ ജെൻസിയം’ ആസ്പദമാക്കിയായിരുന്നു പാപ്പയുടെ പ്രഭാഷണം. സഭയുടെ രഹസ്യം മറിയത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും ദൈവജനം അവരുടെ ഉത്ഭവത്തിന്റെയും മാതൃരാജ്യത്തിന്റെയും പ്രതിനിധാനം കണ്ടെത്തുന്നത് അവളിലാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.
ദൈവകൃപയാലും വിശ്വാസത്താലും സ്നേഹത്താലും യേശുവിനെ സ്വീകരിച്ച മറിയം സഭ എന്തായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവോ അതിന്റെ പൂർണമായ ഉദാഹരണമാണെന്ന് പാപ്പ പറഞ്ഞു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിധേയപ്പെട്ട മറിയം ദൈവമക്കളുടെ അമ്മയാണെന്നും പാപ്പ കൂട്ടിച്ചേർത്തു.