ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് പോരാട്ടത്തിനിടെ ഹമാസ് തീവ്രവാദികള്‍ തടവിലാക്കിയവരോട് കാണിച്ച ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു.
തടവിലാക്കപ്പെട്ട കുടുംബാംഗങ്ങളെ പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഹമാസ് നിര്‍ബന്ധിച്ചതായുള്ള നടുക്കുന്ന വെളിപ്പെടുത്തലുകളാണ് ഇസ്രയേല്‍ സ്വതന്ത്രമായി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 430 അഭിമുഖങ്ങള്‍, പതിനായിരത്തിലധികം ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് 300 പേജുള്ള ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കുടുംബ ബന്ധങ്ങളെ ആയുധമാക്കി മാനസികമായും ശാരീരികമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം അതിക്രമങ്ങള്‍ നടത്തിയത്. ഇതിനെ 'കൈനോസിഡല്‍ സെക്ഷ്വല്‍ വയലന്‍സ്' എന്നാണ് അന്വേഷകര്‍ വിശേഷിപ്പിച്ചത്.
സ്ത്രീകള്‍ ജീവിച്ചിരിക്കുമ്പോഴും മരിച്ചതിന് ശേഷവും ലൈംഗികമായി ആക്രമിക്കപ്പെട്ടു. പരസ്യമായ നഗ്നതാ പ്രദര്‍ശനത്തിനും ജനനേന്ദ്രിയങ്ങള്‍ വികൃതമാക്കുന്നതിനും ഇരകള്‍ വിധേയരായി. സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും ആണ്‍കുട്ടികളെയും പ്രായമായവരെയും ഹമാസ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തന്നെ ഒരു 'സെക്സ് ഡോള്‍' പോലെയാണ് അവര്‍ കൈകാര്യം ചെയ്തതെന്ന് ഒരാള്‍ മൊഴി നല്‍കി. ലൈംഗിക അതിക്രമങ്ങള്‍ എന്നത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും മറിച്ച് വേദനയും ദുരിതവും പരമാവധി വര്‍ധിപ്പിക്കാന്‍ ഹമാസ് സ്വീകരിച്ച ആസൂത്രിതമായ തന്ത്രമായിരുന്നുവെന്നും അന്വേഷണ കമ്മീഷന്‍ സ്ഥാപക ഡോ. കൊചവ് എല്‍കായം ലെവി പറഞ്ഞു.
ഗാസയിലെ തുരങ്കങ്ങളിലും സുരക്ഷിത താവളങ്ങളിലും വെച്ച് മാസങ്ങളോളം ഈ അതിക്രമങ്ങള്‍ തുടര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രവൃത്തികള്‍ യുദ്ധക്കുറ്റങ്ങളും മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയുമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.