പതിനാറാം കേരള നിയമസഭ: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 29 ന് നയപ്രഖ്യാപനം

പതിനാറാം കേരള നിയമസഭ: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 29 ന് നയപ്രഖ്യാപനം

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് നടക്കും. രാവിലെ ഒന്‍പതിന് നിയമസഭാ സമുച്ചയത്തില്‍ പ്രത്യേകമായി ഒരുക്കിയ വേദിയിലാണ് ചടങ്ങുകള്‍ ആരംഭിക്കുക.

മുതിര്‍ന്ന അംഗവും പ്രോ ടെം സ്പീക്കറുമായ ജി. സുധാകരനാണ് പുതിയ ജനപ്രതിനിധികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഫിഷറീസ് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. പട്ടികയില്‍ അവസാനമുള്ള സേവ്യര്‍ ചിറ്റിലപ്പള്ളി ഏറ്റവും ഒടുവിലായി സത്യവാചകം ചൊല്ലും.

മുഖ്യമന്ത്രി വി.ഡി സതീശന്‍ 105 ാമതായാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ 133-ാമതായി സത്യവാചകം ചൊല്ലും. മെയ് 22 ന് പുതിയ നിയമസഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കും. മെയ് 29 ലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭയുടെ ഔദ്യോഗിക സമ്മേളന പരിപാടികള്‍ക്ക് തുടക്കമാകും.

പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം ആയതിനാല്‍ അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം ഇന്നത്തെ ചടങ്ങുകളെ നോക്കിക്കാണുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.