വത്തിക്കാൻ സിറ്റി: ആഗോളതലത്തിൽ യുദ്ധങ്ങളും സംഘർഷങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും സമാധാനം കൈവരിക്കുക എന്നത് അസാധ്യമല്ലെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാവിന്റെ തിരുസ്വരൂപത്തിന് മുൻപിൽ നടന്ന സമാധാനത്തിനായുള്ള പ്രത്യേക ജപമാല പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ.
"ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കട്ടെ, അവിടുന്ന് തന്റെ ജനത്തിനും തന്റെ വിശ്വസ്തർക്കും ഹൃദയം കൊണ്ട് തന്നിലേക്ക് തിരിയുന്നവർക്കും സമാധാനം വാഗ്ദാനം ചെയ്യുന്നു" (സങ്കീർത്തനങ്ങൾ 85:8) എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. ഇന്നത്തെ ആഗോള പ്രതിസന്ധികളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ മനുഷ്യരാശിക്ക് ഏറ്റവും അത്യന്താപേക്ഷിതമായ പ്രത്യാശയാണ് ഈ വചനം പകർന്നുനൽകുന്നതെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള വിവിധ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളെയും വിശ്വാസികളെയും തത്സമയം ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പ്രത്യേക ജപമാല പ്രാർത്ഥന നടന്നത്. പ്രാർത്ഥനയിലൂടെ മാത്രമേ ചരിത്ര സംഭവങ്ങളുടെ ആഴത്തിലുള്ള അർത്ഥം മനസിലാക്കാനും ദൈവത്തിന്റെ കാരുണ്യം നമ്മെ നയിക്കുന്നുണ്ടെന്ന് തിരിച്ചറിയാനും സാധിക്കൂ എന്ന് പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു. ദൈവവചനം ശ്രവിക്കാൻ ഓരോരുത്തരും തങ്ങളുടെ ഹൃദയങ്ങളെ സജ്ജമാക്കണമെന്നും സമാധാനത്തിന്റെ ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
സമാധാനത്തിനായി പ്രാർത്ഥനയോടെ ഒന്നിച്ച വിശ്വാസീ സമൂഹം ലോകമെമ്പാടും ദൈവത്തിന്റെ കാരുണ്യവും ശാന്തിയും നിറയട്ടെ എന്ന പ്രത്യാശയോടെയാണ് പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കുചേർന്നത്.