പോളിടെക്നിക് പ്രവേശന മാനദണ്ഡത്തിലെ പിഴവ് തിരുത്തുവാൻ പരാതി

പോളിടെക്നിക്  പ്രവേശന മാനദണ്ഡത്തിലെ  പിഴവ് തിരുത്തുവാൻ പരാതി

തൃശ്ശൂർ: 2020-21 ലെ പോളിടെക്നിക് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ പ്രോസ്പെക്ടസിലെ സാമ്പത്തിക സംവരണ മാനദണ്ഡങ്ങളിൽ 03.01.2020 ലെ കേരള സർക്കാർ ഉത്തരവ് പ്രകാരമുള്ള പുതിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുന്നതിന് പകരം 14.03.2019 ലെ പഴയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയത് തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനു സീറോമലബാർ പബ്ലിക് അഫയേഴ്സ്   കമ്മീഷൻ ചെയർമാൻമാർ ആൻഡ്രൂസ് താഴത്ത് പരാതി നൽകി. 

കേന്ദ്രസർക്കാർ 12.03.2019 ൽ സാമ്പത്തിക സംവരണം നടപ്പിലാക്കികൊണ്ട് പുറത്തിറക്കിയ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കാൻ വേണ്ടിയാണു പാലിക്കേണ്ടത്. എന്നാൽ കേരള സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുന്നതിനുവേണ്ടിയുള്ള മാനദണ്ഡങ്ങൾ കേരള പൊതുഭരണവകുപ്പ് 03.01.2020, 12.02.2020, 03.03.2020 എന്നീ തീയതികളിൽ പുറത്തിറക്കിയ ഉത്തരവുകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ മാനദണ്ഡങ്ങളാണ് കേരള സർക്കാർ സ്ഥാപനങ്ങളിലെ അഡ്മിഷനുകളിൽ പാലിക്കേണ്ടത്.  എന്നാൽ ഇതിന് ഘടകവിരുദ്ധമായ നടപടികളാണ് ഈ വർഷത്തെ പോളിടെക്നിക് അഡ്മിഷൻ പ്രോസ്പെക്ടസിൽ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. അർഹരായ നിരവധി വിദ്യാർത്ഥികൾക്ക് സംവരണം നിഷേധിക്കുന്നതിനുള്ള ഗൂഡ നീക്കമാണോയിതെന്ന് സംശയിക്കുന്നു . അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2020 ഒക്ടോബർ 19 ആണ്. അതിനാൽ സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി ഇറക്കിയ പ്രോസ്പെക്ടസിൽ അടിയന്തരമായി ഭേദഗതി വരുത്തുന്നതിനു വേണ്ടുന്ന നടപടികൾ മാർ ആൻഡ്രൂസ് ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.