കളിക്കളത്തിലെ ആവേശം, ആരാധനാലയങ്ങളിലെ പ്രാർത്ഥന; ലോകകപ്പിനായി ആത്മീയമായി ഒരുങ്ങി ഫുട്ബോൾ ലോകം

കളിക്കളത്തിലെ ആവേശം, ആരാധനാലയങ്ങളിലെ പ്രാർത്ഥന; ലോകകപ്പിനായി ആത്മീയമായി ഒരുങ്ങി ഫുട്ബോൾ ലോകം

മെക്സിക്കോ: ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് ലോകം ഉണരവെ, കളിക്കളത്തിൽ ഇറങ്ങുന്നതിന് മുൻപ് ദൈവാനുഗ്രഹം തേടുകയാണ് പ്രമുഖ ദേശീയ ടീമുകൾ. ക്രൊയേഷ്യ, പരാഗ്വ, പനാമ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ ടീമുകളിലെ കളിക്കാരും പരിശീലകരും വിശുദ്ധ കുർബാനകളിലും പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിലും പങ്കുചേരുന്നത് കായിക ലോകത്ത് ശ്രദ്ധേയമാകുന്നു.

ലോകകപ്പിനായി മെക്സിക്കോയിൽ നവീകരിച്ച സ്റ്റേഡിയം മെക്സിക്കോ രൂപതയുടെ സഹായ മെത്രാൻ മോൺസിഞർ ഫ്രാൻസിസ്കോ ജാവിയർ അസേറ പ്രാർത്ഥനകളോടെ ആശിർവദിച്ചു. ലോകകപ്പ് വേദികളായ അമേരിക്കയിലെ വിവിധ രൂപതകളും ഈ കായിക മാമാങ്കത്തെ വലിയൊരു സുവിശേഷ അവസരമായാണ് കാണുന്നത്. ഫുട്ബോൾ ആരാധകരെ വരവേൽക്കാനും അവർക്ക് ആത്മീയ സേവനങ്ങൾ ഉറപ്പാക്കാനും വിവിധ ക്രൈസ്തവ സഭകൾ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.

അമേരിക്കയിലെ കൻസാസ് സിറ്റി, അറ്റ്ലാന്റ, ഹൂസ്റ്റൺ, ഡാളസ്, ബോസ്റ്റൺ, സിയാറ്റിൽ തുടങ്ങിയ നഗരങ്ങളിലെ കത്തോലിക്കാ രൂപതകൾ സന്ദർശകർക്കായി ബഹുഭാഷാ കുർബാനകൾ, പ്രാർത്ഥനാ സൗകര്യങ്ങൾ, വിവരസാങ്കേതിക വിഭവങ്ങൾ എന്നിവ ഒരുക്കുന്നു. ഹൂസ്റ്റൺ അതിരൂപത ആരാധനകൾക്കും കുമ്പസാരത്തിനുമുള്ള പ്രത്യേക സൗകര്യങ്ങൾ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. സിയാറ്റിലിലെ ക്രൈസ്തവ സമൂഹം ലോകസമാധാനത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നു.

വിക്ടറി ബിയോണ്ട് ദ കപ്പ്' എന്ന പേരിൽ ക്രൂ, ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യൻ അത്‌ലറ്റ്‌സ് തുടങ്ങിയ സംഘടനകൾ ചേർന്ന് വലിയൊരു സുവിശേഷപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് സഭകളെയും വിശ്വാസികളെയും ഉൾപ്പെടുത്തി മത്സരങ്ങൾ കാണാനും വിശ്വാസം പങ്കുവെക്കാനും ഇതിലൂടെ സൗകര്യമൊരുക്കുന്നു.

കായിക വിനോദങ്ങൾ സംസ്കാരങ്ങൾക്കും രാഷ്ട്രങ്ങൾക്കുമിടയിൽ പാലങ്ങൾ നിർമ്മിക്കാനുള്ള ഉപകരണമാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ ഓർമ്മിപ്പിച്ചു. കായികരംഗം സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സംവാദത്തിന്റെയും വേദിയായി മാറട്ടെയെന്ന് അദേഹം പ്രാർത്ഥിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.