തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന നിരക്കിൽ ഇന്നലെ ഉണ്ടായ വൻകുറവ് കാര്യത്തിലെടുക്കേണ്ടതില്ലെന്ന് സർക്കാർ. ഒരാഴ്ചയെങ്കിലും നിരീക്ഷിച്ച ശേഷമേ നിഗമനത്തിലെത്താനാവൂ എന്നും ആശ്വസിക്കാനായിട്ടില്ലെന്നുമാണ് വിദഗ്ദരും പറയുന്നത്. 14 ശതമാനത്തിന് മുകളിൽ നിന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 8.6 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.
73,816 പേരെ പരിശോധിച്ചു ഏറ്റവുമുയർന്ന പ്രതിദിന പരിശോധനയിലെത്തിയ ഏഴാം തിയതി രോഗികളുടെ കാര്യത്തിലുമുണ്ടായത് ഏറ്റവുമുയർന്ന പ്രതിദിന വർധനവായിരുന്നു. 10,606 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനവും കടന്നു. എന്നാൽ ഇന്നലെ പരിശോധന 63146ലേക്ക് താഴ്ന്നപ്പോൾ രോഗികളും കുത്തനെ താഴ്ന്നു.-5445. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒറ്റ ദിവസം കൊണ്ട് 8.69 ആയി താഴ്ന്നു.
ഇത് കാര്യമാക്കേണ്ടതില്ലെന്നാണ് വിദഗ്ദരും സർക്കാരും പറയുന്നത്. ഒരു ദിവസത്തെ പ്രതിഭാസം മാത്രമാകാമെന്നും ഒരാഴ്ച്ചയെങ്കിലും ഈ നില തുടരുമോയെന്ന് നോക്കിയാൽ മാത്രമേ പറയാനാകൂവെന്നുമാണ് വിദഗ്ധരുടെ വിശദീകരണം.