കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്‌റ്റംസ് ഇന്ന് വീണ്ടും ചോദ്യംചെയ്യും. രാവിലെ 10 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ ഒരുതവണ കസ്‌റ്റംസും മൂന്നു തവണ എൻ.ഐ.എയും ശിവശങ്കറിനെ ചോദ്യംചെയ്‌തിരുന്നു. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ശിവശങ്കരനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് സൂചന.
മറ്റ് ഏജന്‍സികള്‍ക്ക് മുമ്പാകെ ശിവശങ്കർ നല്‍കിയ മൊഴിയും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. അതിന്റെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും ഇന്ന് ചോദ്യം ചെയ്യൽ. ശിവശങ്കരന്‍റെ മൊഴിയെടുക്കുന്നതിനൊപ്പം സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരേയും കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിനുള്ള അനുമതിയും കസ്റ്റംസിന് കോടതിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ജയിലിലെത്തിയാകും കസ്‌റ്റംസ് ഇവരെ ചോദ്യം ചെയ്യുക.