കമ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്തിന് സമീപമുള്ള 109 നില കെട്ടിടത്തില്‍ ഇടിച്ച് കയറി വിമാനം; ചൈനയിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ അപകടത്തില്‍ ദുരൂഹത

കമ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്തിന് സമീപമുള്ള 109 നില കെട്ടിടത്തില്‍ ഇടിച്ച് കയറി വിമാനം; ചൈനയിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ അപകടത്തില്‍  ദുരൂഹത

ബെയ്ജിങ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ച് കയറി. സംഭവത്തില്‍ പൈലറ്റ് കൊല്ലപ്പെടുകയും കെട്ടിടത്തിലുണ്ടായിരുന്ന 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബെയ്ജിങിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്തിന് സമീപത്തെ 109 നിലകളുള്ള സിറ്റിക് ടവറിലാണ് വിമാനം ഇടിച്ചു കയറിയത്. കെട്ടിടത്തിന് വലിയ കേടുപാടുകളാണ് ഉണ്ടായിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോസാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ അപകടത്തേക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കുന്നതിന് ചൈനീസ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ വ്യോമ സുരക്ഷാ മാനദണ്ഡങ്ങളുള്ള ചൈനയിലേക്ക് ചെറുവിമാനം നുഴഞ്ഞു കയറിയത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

അതീവ സുരക്ഷാ നിയന്ത്രണങ്ങളുള്ള ബെയ്ജിങ് നഗരത്തിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ വെച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ചൈനീസ് ഭരണകൂടത്തിന്റെ സുപ്രധാന ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ക്ക് തൊട്ടടുത്താണ് ഈ കെട്ടിടം എന്നതിനാല്‍ വലിയ സുരക്ഷാ ആശങ്കകളാണ് ഈ സംഭവം ഉയര്‍ത്തുന്നത്.

ചാവോയാങ് ജില്ലാ ഭരണകൂടം പുറത്തുവിട്ട വിവര പ്രകാരം ഒരൊറ്റ എഞ്ചിന്‍ മാത്രമുള്ള രണ്ട് സീറ്റുകളുള്ള ചെറിയൊരു സ്‌പോര്‍ട്‌സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം ഏകദേശം 5.55 ഓടെ നഗരത്തിലെ തിരക്കേറിയ ഈസ്റ്റ് തേര്‍ഡ് റിംഗ് റോഡിന് സമീപം വെച്ച് വിമാനം നിയന്ത്രണം വിട്ട് ഈ കൂറ്റന്‍ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടസമയത്ത് വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായും ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചു.

ഏകദേശം 528 മീറ്റര്‍ ഉയരമുള്ള സിറ്റിക് ടവര്‍ ചൈന സുന്‍ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. ബെയ്ജിങിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റില്‍ സ്ഥിതി ചെയ്യുന്ന ഈ 109 നില കെട്ടിടത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് ജോലി ചെയ്യുന്നത്. വിമാനം വന്നിടിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകള്‍ നിലകളിലെ രണ്ട് വലിയ ഗ്ലാസ് പാനലുകള്‍ തകരുകയും വലിയൊരു ദ്വാരം രൂപപ്പെടുകയും ചെയ്തു.

എന്നാല്‍ കെട്ടിടത്തിന്റെ ഘടനയ്ക്ക് വലിയ രീതിയിലുള്ള മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ 13 പേരെയും ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ആരും തന്നെ വിമാനത്തില്‍ ഉണ്ടായിരുന്നവരല്ലെന്നും കെട്ടിടത്തിന് താഴെയോ പരിസരങ്ങളിലോ ഉണ്ടായിരുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉയര്‍ന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഓഫീസുകളും വസതികളും സ്ഥിതി ചെയ്യുന്ന സോങ്നാന്‍ഹായ് കോമ്പൌണ്ടിനും ലോക പ്രശസ്തമായ ഫോര്‍ബിഡന്‍ സിറ്റിക്കും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. പൊതുസുരക്ഷയും വിഐപി മേഖലകളുടെ സുരക്ഷിതത്വവും മുന്‍നിര്‍ത്തി ബെയ്ജിങ് നഗരത്തിന് മുകളിലുള്ള ആകാശത്ത് ഡ്രോണുകള്‍ പറത്തുന്നതിന് പോലും കടുത്ത നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ലഘു വിമാനം ഇവിടേക്ക് പറന്നെത്തിയത്.

അപകടത്തിന് തൊട്ടുമുന്‍പുള്ള വിമാനത്തിന്റെ യാത്രാ വിവരങ്ങള്‍ പ്രകാരം ബെയ്ജിങിന്റെ വടക്കുകിഴക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ആകാശത്ത് വലിയൊരു വട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് നഗരമധ്യത്തിലേക്ക് കുതിച്ചതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണോ അതോ വിമാനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.