എത്യോപ്യ: ക്രിസ്തുവിനെ സ്വന്തം രക്ഷകനായി സ്വീകരിച്ചതിന്റെ പേരിൽ കടുത്ത പീഡനങ്ങളും വധഭീഷണികളും നേരിട്ട് പതിനഞ്ചുകാരിയായ ഇൻദി മീഖായേൽ. സുഡാൻ അതിർത്തിയോട് ചേർന്നുള്ള ഹാറോജി വാഡോ സ്വദേശിനിയായ ഇൻദി സ്വന്തം കുടുംബത്തിൽ നിന്നും നാട്ടുകാരിൽ നിന്നും നേരിടുന്ന അതിക്രമങ്ങൾ കണ്ട് ലോകം നടുങ്ങുകയാണ്.
2025 ജൂണിലാണ് ഇൻദി ക്രിസ്തുമാർഗ്ഗം സ്വീകരിച്ചത്. എന്നാൽ, ഇതറിഞ്ഞതോടെ കുടുംബാംഗങ്ങൾ അവൾക്കെതിരെ തിരിയുകയായിരുന്നു. തങ്ങൾക്കും സമൂഹത്തിനും അവൾ അപമാനമുണ്ടാക്കിയെന്ന് ആരോപിച്ച കുടുംബം ഇസ്ലാം മതത്തിലേക്ക് മടങ്ങിവന്നില്ലെങ്കിൽ അവളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
നിലവിൽ ഡംബി ഡൊല്ലോ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുന്ന പെൺകുട്ടിയെ വധിക്കാനായി തോക്കുധാരികളെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ. ഭീഷണികൾ വർധിച്ചതോടെ 2025 സെപ്റ്റംബറിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഇൻദിക്ക് തന്റെ സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
"ഞാൻ എല്ലാ ദിവസവും ഭയത്തോടെയാണ് ജീവിക്കുന്നത്. ആരെങ്കിലും എന്നെ ആക്രമിക്കുമോ എന്ന ചിന്ത കാരണം എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയുന്നില്ല. പഠനം തുടർന്ന് നല്ലൊരു ഭാവി കെട്ടിപ്പടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ജീവന് ഭീഷണിയായതോടെ സ്കൂളിൽ പോകുന്നത് നിർത്തേണ്ടി വന്നു," ഇൻദി തന്റെ സങ്കടകരമായ അവസ്ഥ വിവരിക്കുന്നു.
എത്ര കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നാലു തന്റെ ജീവനും കുടുംബത്തിന്റെ പിന്തുണയും നഷ്ടപ്പെട്ടാലും യേശുവിനെ തള്ളിപ്പറയാൻ താൻ തയ്യാറല്ലെന്ന് ഈ പെൺകുട്ടി ഉറച്ച ശബ്ദത്തിൽ പറയുന്നു. കടുത്ത ഒറ്റപ്പെടലും ദുരിതവും അനുഭവിക്കുമ്പോഴും ദൈവം തന്നോടൊപ്പമുണ്ടെന്ന അചഞ്ചലമായ വിശ്വാസമാണ് ഈ പതിനഞ്ചുകാരിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ കൊച്ചു സഹോദരിക്ക് വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാർത്ഥന അത്യന്താപേക്ഷിതമാണ്