പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി: മൂന്ന് രാജ്യങ്ങളിലെ വ്യോമ പാതകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം; വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു

പശ്ചിമേഷ്യയില്‍ വീണ്ടും  യുദ്ധഭീതി: മൂന്ന് രാജ്യങ്ങളിലെ വ്യോമ പാതകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം; വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു

ബ്രസല്‍സ്: പശ്ചിമേഷ്യയിലെ സാഹചര്യം വീണ്ടും വഷളായ പശ്ചാത്തലത്തില്‍ ഇറാന്‍, ഇറാഖ്, ലെബനന്‍ എന്നിവയുടെ വ്യോമപാതകള്‍ ഒഴിവാക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി യൂറോപ്യന്‍ യൂണിയന്‍.

മേഖലയിലെ സൈനിക സംഘര്‍ഷം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്താണ് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്.

അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പുതിയ നീക്കം.

മിസൈല്‍ ആക്രമണങ്ങള്‍, ഡ്രോണ്‍ ഭീഷണി, അപ്രതീക്ഷിത സൈനിക നടപടികള്‍ എന്നിവ വിമാനങ്ങള്‍ക്ക് അപകട സാധ്യത സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. സേഫ്റ്റി ഏജന്‍സിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും നിരവധി വിമാനക്കമ്പനികള്‍ സര്‍വീസുകളുടെ റൂട്ടുകളില്‍ മാറ്റം വരുത്തി തുടങ്ങി.

നിലവില്‍ ഇറാന്‍, ഇറാഖ്, ലെബനന്‍ വ്യോമാതിര്‍ത്തികള്‍ ഒഴിവാക്കി കൂടുതല്‍ സുരക്ഷിതമായ പാതകളിലൂടെയാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. വ്യോമ പാതകളിലെ ഈ മാറ്റം യാത്രാ സമയം വര്‍ധിക്കാനും ഇന്ധനച്ചെലവ് കൂട്ടാനും ഇടയാക്കും.

ദീര്‍ഘദൂര സര്‍വീസുകളുടെ സമയ ക്രമത്തിലും ഇതിനനുസരിച്ച് മാറ്റം വരുത്തിയേക്കും. സഞ്ചാരികള്‍ യാത്രയ്ക്ക് മുമ്പ് വിമാനക്കമ്പനികളുടെ പുതുക്കിയ ഷെഡ്യൂളും യാത്രാ വിവരങ്ങളും പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.