വാഷിങ്ടണ്‍: സൗത്ത് കരോലിനയില്‍ നിന്നുള്ള മുതിര്‍ന്ന യു.എസ് സെനറ്ററും ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ലിന്‍ഡ്സി ഗ്രഹാമിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ ചര്‍ച്ചകളും ഊഹാപോഹങ്ങളും പുകയുന്നു. പെട്ടെന്നുണ്ടായ മരണത്തിന് പിന്നില്‍ വിദേശ ശക്തികളുടെ പങ്കുണ്ടെന്ന തരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്.
ഇറാനോ റഷ്യയോ അദേഹത്തിന് വിഷം നല്‍കി അപായപ്പെടുത്തിയതാകാം എന്ന തരത്തിലാണ് പ്രധാനമായും ആരോപണങ്ങള്‍ ഉയരുന്നത്. ഇറാന്‍, ഉക്രെയ്ന്‍ വിഷയങ്ങളില്‍ അമേരിക്കയുടെ വിദേശ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രമുഖ നേതാവായിരുന്നു ഗ്രഹാം. അദേഹത്തിന്റെ മരണ വാര്‍ത്ത ഇറാനിയന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ആഘോഷമാക്കിയതോടെയാണ് ദുരൂഹത വര്‍ധിച്ചത്.
അടുത്തിടെ അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ സംസ്‌കാര ചടങ്ങിനിടെ ഉയര്‍ന്ന കൊലപാതക ആഹ്വാനങ്ങളില്‍ ട്രംപിനൊപ്പം ഗ്രഹാമിന്റെ ചിത്രങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇറാനെതിരെ ശക്തമായ സൈനിക നടപടികള്‍ക്കും ആണവനിലയ ആക്രമണങ്ങള്‍ക്കും നിരന്തരം വാദിച്ചിരുന്ന നേതാവായിരുന്നു അദേഹം.
അതേസമയം ലിന്‍ഡ്സി ഗ്രഹാമിന്റെ നിര്യാണത്തില്‍ ലോക നേതാക്കള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇസ്രയേലിന്റെ സുരക്ഷയ്ക്കായി നിലകൊണ്ട കരുത്തുറ്റ കവചമായിരുന്നു ഗ്രഹാം എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിമിന്‍ നെതന്യാഹു സ്മരിച്ചു. റഷ്യന്‍ അധിനിവേശത്തിന് ശേഷം 10 തവണ ഉക്രെയ്ന്‍ സന്ദര്‍ശിച്ച ഗ്രഹാമിനെ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ സംരക്ഷകന്‍ എന്നാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി വിശേഷിപ്പിച്ചത്.
മരണത്തിന് തൊട്ടുമുമ്പും അദേഹം ഉക്രെയ്‌നില്‍ സന്ദര്‍ശനം നടത്തി റഷ്യക്കെതിരായ ഉപരോധ പാക്കേജുമായി മുന്നോട്ട് പോകാന്‍ ട്രംപ് ഭരണകൂടവുമായി ധാരണയിലെത്തിയിരുന്നു.
ഒരു കാലത്ത് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശകനായിരുന്ന ഗ്രഹാം പിന്നീട് അദേഹത്തിന്റെ ഏറ്റവും അടുത്ത വിദേശനയ ഉപദേശകനായി മാറുകയായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ 500 ശതമാനം താരിഫ് ഏര്‍പ്പെടുത്തണമെന്ന് ട്രംപിനോട് നിര്‍ദേശിച്ചതും ഗ്രഹാമായിരുന്നു. അദേഹത്തിന്റെ ആകസ്മിക മരണം യു.എസ് രാഷ്ട്രീയത്തില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.