തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് ആറു മാസത്തെ അവധി അനുവദിച്ച് കോർപ്പറേഷൻ.
മേയർ വി.വി രാജേഷിന്റെ കാസ്റ്റിങ് വോട്ടിന്റെ പിന്തുണയോടെയാണ് 51 വോട്ടുകൾക്ക് സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചത്. യുഡിഎഫ് വിമതൻ സുധീഷും സ്വതന്ത്ര കൗൺസിലർ എം. രാധാകൃഷ്ണനും ഈ അപേക്ഷയെ പിന്തുണച്ചു.
അവധി അപേക്ഷ പാസായതിന് പിന്നാലെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ പ്രതിഷേധം രേഖപ്പെടുത്തി. കാപ്പാ കേസിൽ റിമാൻഡിലായതിനെത്തുടർന്ന് നിലവിൽ വിയ്യൂർ ജയിലിലാണ് ആർ. സുഗതൻ ഉള്ളത്.
ഇതിനുമുമ്പ് ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട് സുഗതൻ അടക്കം 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് വിയ്യൂർ ജയിലിൽ വെച്ചാണ് സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.