സിഡ്‌നി: സിഡ്‌നി വിമാനത്താവളത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമതും വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കേണ്ടിയിരുന്ന സാഹചര്യം ഒഴിവായതിനെ തുടർന്ന് ഓസ്‌ട്രേലിയൻ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തി. ഞായറാഴ്ച രാവിലെ സിഡ്‌നിയിൽ നിന്ന് ഗോൾഡ് കോസ്റ്റിലേക്ക് പുറപ്പെടാൻ റൺവേയിലൂടെ നീങ്ങുകയായിരുന്ന ജെറ്റ്സ്റ്റാർ വിമാനത്തിന്റെ പാതയിലേക്ക് ഖത്തർ എയർവേയ്‌സിന്റെ ബോയിങ് 777 വിമാനം കയറിവരികയായിരുന്നു. ടഗ് വാഹനം വലിച്ചുകൊണ്ടുപോകുകയായിരുന്ന ഖത്തർ വിമാനം പാത മുറിച്ചുകടന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൂട്ടിയിടി ഒഴിവാക്കാൻ ജെറ്റ്സ്റ്റാർ പൈലറ്റ് പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നു.
അപകടം തലനാരിഴയ്ക്ക് ഒഴിവായെങ്കിലും, പെട്ടെന്നുള്ള ബ്രേക്കിംഗിനെ തുടർന്ന് ജെറ്റ്സ്റ്റാർ വിമാനത്തിലുണ്ടായിരുന്ന ഒരു കാബിൻ ക്രൂ അംഗത്തിന് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. സംഭവത്തിൽ ഖത്തർ എയർവേയ്‌സ് വിമാനത്തിനും ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തുടർച്ചയായ ഇത്തരം സുരക്ഷാ വീഴ്ചകളെ തുടർന്ന് ഫെഡറൽ ഗതാഗത മന്ത്രി കാതറിൻ കിങ്, എയർവേയ്‌സ് ഓസ്‌ട്രേലിയ സി.ഇ.ഒ. ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തിലെ ജീവനക്കാരുടെ കുറവ്, ജോലി റോസ്റ്ററിംഗ് സമ്പ്രദായം, എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളിലെ പാളേച്ചവുകൾ എന്നിവ യോഗം പ്രധാനമായി ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി അടുത്ത മാസം മുതൽ സിഡ്‌നി വിമാനത്താവളത്തിലെ ജീവനക്കാരുടെ റോസ്റ്ററിംഗ് കൂടുതൽ കാര്യക്ഷമമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
ഇതിനുമുമ്പ് ജൂലൈ 27-നും സിഡ്‌നി വിമാനത്താവളത്തിൽ സമാനമായ രീതിയിൽ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാകുന്ന സാഹചര്യം ഉണ്ടായിരുന്നു. തുടർച്ചയായ ഗുരുതര സുരക്ഷാ വീഴ്ചകളിൽ ഓസ്‌ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എയർ ട്രാഫിക് കൺട്രോളറെയും ടഗ് ഡ്രൈവറെയും താത്കാലികമായി സർവീസിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്.