ബോസ്റ്റൺ: അമേരിക്കയിലെ മസാച്ചുസെറ്റ്സ് സംസ്ഥാനത്ത് പ്രസവം വരെ ഗർഭഛിദ്രം അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ വരാനിരിക്കെ കടുത്ത പ്രതിഷേധവുമായി കത്തോലിക്കാ ബിഷപ്പുമാരും പ്രോ-ലൈഫ് സംഘടനകളും രംഗത്ത്.
മസാച്ചുസെറ്റ്സ് ഡെമോക്രാറ്റിക് ഗവർണറുടെ അനുമതി ലഭിച്ച പുതിയ നിയമപ്രകാരം, ഗർഭാവസ്ഥയുടെ 24 ആഴ്ചയ്ക്ക് ശേഷമുള്ള ഗർഭഛിദ്രത്തിന് നിലവിലുണ്ടായിരുന്ന കർശന നിയന്ത്രണങ്ങൾ ഒഴിവാവുകയാണ്. ഈ നിയമത്തിനെതിരെ ബോസ്റ്റൺ അതിരൂപത ആർച്ച് ബിഷപ്പ് റിച്ചാർഡ് ഹെന്നിംഗ് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.
ഓരോ മനുഷ്യജീവന്റെയും അന്തസിനും വിശുദ്ധിക്കും എതിരായ ഗുരുതരമായ നീക്കമാണിതെന്ന് അദേഹം വ്യക്തമാക്കി. ഗർഭസ്ഥ ശിശുക്കളുടെ ജീവനും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓർമ്മിപ്പിച്ചു.
വിനോണ-റോച്ചസ്റ്റർ രൂപത ബിഷപ്പ് റോബർട്ട് ബാരനും നിയമത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ അമേരിക്കൻ കോളേജ് ഓഫ് പീഡിയാട്രിഷ്യൻസും പ്രോ-ലൈഫ് അമേരിക്കയും ഈ നിയമത്തെ പൂർണമായി തള്ളിക്കളഞ്ഞു. ഗർഭസ്ഥ ശിശുക്കൾക്ക് അർഹമായ നിയമപരമായ സംരക്ഷണം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് ഈ സംഘടനകൾ ആവശ്യപ്പെട്ടു.