നെതന്യാഹുവിന്റെ മകന് നേരെ ഇറാന്റെ ചാരന്മാര്‍? മാസങ്ങള്‍ ഒളിച്ചുവെച്ച വധശ്രമ വിവരം പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി

നെതന്യാഹുവിന്റെ മകന് നേരെ ഇറാന്റെ ചാരന്മാര്‍? മാസങ്ങള്‍ ഒളിച്ചുവെച്ച വധശ്രമ വിവരം പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി

ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കുടുംബത്തെ ലക്ഷ്യമിട്ട് ഇറാന്‍ വധശ്രമം നടത്തിയെന്ന് വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇറാന്റെ ഭാഗത്ത് നിന്ന് തന്റെ മക്കളിലൊരാള്‍ക്കെതിരെ ഗൗരവതരമായ നീക്കമുണ്ടായതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തിയത്. കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ഇത്തരം ഭീഷണികള്‍ തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദേഹം തുറന്നടിച്ചു.

യാര്‍, അവ്നര്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഇസ്രയേല്‍ പ്രധാനമന്ത്രിക്കുള്ളത്. എന്നാല്‍ ഇതില്‍ ആരെയാണ് ശത്രുപക്ഷം ലക്ഷ്യമിട്ടതെന്ന കാര്യം സുരക്ഷാ കാരണങ്ങളാല്‍ അദേഹം വ്യക്തമാക്കിയിട്ടില്ല. വധശ്രമത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇസ്രയേലിന്റെ കര്‍ശനമായ സൈനിക സെന്‍സര്‍ഷിപ്പ് കാരണം മാസങ്ങളോളം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്ത് സുരക്ഷാ ഭീഷണികള്‍ ശക്തമായ സാഹചര്യത്തിലാണ് ചാനല്‍ 14 ലൂടെ നെതന്യാഹു തന്നെ ഇത് പുറത്തുവിട്ടത്.


മുന്‍പ് പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ ഘട്ടത്തില്‍, നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്കും മക്കള്‍ക്കും നല്‍കി വരുന്ന സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റിന് പ്രത്യേക അനുമതി ലഭിച്ചിരുന്നു. തന്റെ കുടുംബത്തിന് നല്‍കിയിട്ടുള്ള ശക്തവും വിപുലവുമായ സുരക്ഷ ഒരു ആഡംബരമല്ല മറിച്ച് ജീവന്‍ നിലനിര്‍ത്താനുള്ള അത്യാവശ്യമാണെന്ന് നെതന്യാഹു വ്യക്തമാക്കുന്നത് ഈ സംഭവത്തിന്റെ തീവ്രത തുറന്നുകാട്ടുന്നു.


അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി നേരിട്ട് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല. അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്ന പ്രതിസന്ധികള്‍ക്കിടയില്‍ പുറത്തുവന്ന ഈ വെളിപ്പെടുത്തല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ നിഴല്‍ യുദ്ധത്തെ മറ്റൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.