ദുബായ്: ദുബായ് മെട്രോ ട്രാം സർവീസുകളുടെ നടത്തിപ്പും പരിപാലനവും അടുത്ത 15 വർഷത്തേക്ക് പുതിയ കമ്പനി ഏറ്റെടുക്കാന്‍ തീരുമാനം. ഫ്രഞ്ച് ജാപ്പനീസ് കമ്പനികളുടെ കണ്‍സോർഷ്യമാണ് പുതിയ കരാർ ഏറ്റെടുത്തിരിക്കുന്നതെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. ആർടിഎ ചെയർമാന്‍ മാത്തർ അല്‍ തായറാണ് കരാറില്‍ ഒപ്പിട്ടത്.
ദുബായ് മെട്രോയുടെ പ്രവർത്തനവും പരിപാലനവും ഉള്‍ക്കൊളളുന്നതാണ് കരാർ. പ്രതിവർഷം 54.2 കോടി ദിർഹം എന്ന നിരക്കിലാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഫ്രഞ്ച് ജാപ്പനീസ് കമ്പനികളായ കിയോലീസ് മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് എഞ്ചിനീയറിംഗ്, മിത്സ് ബുഷി കോർപ്പറേഷന്‍ എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ കണ്‍സോർഷ്യം. മെട്രോ ട്രാം സർവ്വീസുകളുടെ ഭാഗമാകാന്‍ തങ്ങളെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് കിയോലീസ് ഗ്രൂപ്പ് സിഇഒ മറിയ ആഗേ ഡീബോന്‍ പറഞ്ഞു.
2021 സെപ്റ്റംബർ എട്ട് മുതലാണ് ഔദ്യോഗികമായി കണ്‍സോർഷ്യം ചുമതലയേല്‍ക്കുക. ദുബായ് മെട്രോയുടെ റെഡ് ഗ്രീന്‍ ലൈനുകളും ട്രാമും ഉള്‍പ്പടെ 100 കിലോമീറ്ററാണ് ദൈർഘ്യം. മെട്രോയുടെ 53 സ്റ്റേഷനുകളും ട്രാമിന്റെ 11 സ്റ്റേഷനും ഉള്‍പ്പടെ 64 സ്റ്റേഷനുകളുമുണ്ട്. മെട്രോയിലും ട്രാമിലുമായി 210 മില്ല്യണ്‍ യാത്രക്കാർ വർഷത്തില്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്.