വകുപ്പുമന്ത്രിമാരുടെ അധികാരം കവർന്നെടുക്കുന്ന റൂൾസ് ഓഫ് ബിസിനസ് ഭേദഗതി വിവാദത്തിൽ

വകുപ്പുമന്ത്രിമാരുടെ അധികാരം കവർന്നെടുക്കുന്ന റൂൾസ് ഓഫ് ബിസിനസ് ഭേദഗതി വിവാദത്തിൽ

തിരുവനന്തപുരം: വകുപ്പു മന്ത്രിമരുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് മുഖ്യമന്ത്രിക്കും വകുപ്പ്‌‌ സെക്രട്ടറിമാർക്കും കൂടുതൽ അധികാരങ്ങൾ നൽകുന്ന‌ തരത്തിൽ റൂൾസ് ഒഫ് ബിസിനസ് ഭേദഗതിചെയ്യാനുളള‌ നീക്കം വിവാദത്തിൽ. സിപിഐയും പ്രതിപക്ഷ നേതാവും എതിർപ്പുമായി ഇതിനോടകം രംഗത്തുവന്നു. എന്നാല്‍ ഭേദഗതികാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് നിയമമന്ത്രി എ. കെ ബാലന്‍ പ്രതികരിച്ചു.

പൊതുഭരണ വകുപ്പ് സമര്‍പ്പിച്ച് കരട് റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗത്തില്‍ തന്നെ ഘടകക്ഷികള്‍ വിയോജിപ്പ് അറയിച്ചു. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരനും കെ കൃഷ്ണന്‍കുട്ടിയും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. നിർദ്ദേശങ്ങളിൽ പലതും മന്ത്രിമാരുടെ അധികാരം കുറയ്ക്കുന്നതും വകുപ്പ് ‌‌‌സെക്രട്ടറിമാർക്കും മുഖ്യമന്ത്രിക്കും ‌കൂടുതൽ അധികാരം നൽകുന്നതുമാണെന്നാണ് ഘടകക്ഷി മന്ത്രിമാര്‍ ഉന്നയിച്ച വിമര്‍ശനം.

മന്ത്രിമാര്‍ അറിയാതെ മുഖ്യമന്ത്രിക്ക് ഫയല്‍ വിളിച്ചുവരുത്താമെന്നത് അംഗീകരിക്കാനാവില്ലെന്ന് അഭിപ്രായമുയര്‍ന്നു. പുതിയ ഭേദഗതി അഴിമതി നടത്താനാണെന്നും ശക്തമായി എതിര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.  

അതെസമയം സിപിഐക്ക് പുറമെ മറ്റ് ഘടകക്ഷി മന്ത്രിമാര്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. അതുകൊണ്ട് തന്നെ വിവാദനിര്‍ദ്ദേശങ്ങള്‍ മന്ത്രിതല സമിതി അതേപടി അംഗീകരിക്കാന്‍ സാധ്യതയില്ല. വരും ദിവസങ്ങളിൽ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനുള്ള നീക്കത്തെ എതിർത്ത് കൂടുതൽ മന്ത്രിമാർ രംഗത്തുവരും എന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.