വോട്ടിംഗ് യന്ത്രം ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; മണ്ഡലത്തില്‍ റീ പോളിംഗ്

വോട്ടിംഗ് യന്ത്രം ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; മണ്ഡലത്തില്‍ റീ പോളിംഗ്

ഗുവാഹാത്തി: അസമില്‍ വോട്ടിംഗ് മെഷീനുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടി. ബൂത്തിന്റെ ചുമതലയുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

വിവാദമുണ്ടായ ബൂത്തുകളില്‍ റീപോളിംഗ് നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. അസമിലെ രതബാരി നിയോജക മണ്ഡലത്തിലെ 149ാം ബൂത്തിലാണ് വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
ബി.ജെ.പി സ്ഥാനാർഥിയായ കൃഷ്ണേന്ദുവിന്റെ കാറിൽ നിന്നാണ് കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മണ്ഡലം ഉൾപ്പെടുന്നു ജില്ലയിൽ വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു.

കോൺഗ്രസ് ഉൾപ്പടെയുളള പാർട്ടികൾ വിഷയത്തിൽ നടപടി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ തെളിവാണ് സംഭവമെന്നും കോൺഗ്രസ് ആരോപിച്ചു. ഇന്നലെയാണ് അസമിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പടെയുളളവർ വിഷയത്തിൽ പ്രതികരിച്ചിരുന്നു. അസമിൽ വിജയിക്കാൻ വോട്ടിങ് മെഷീൻ പിടിച്ചെടുക്കലും ബൂത്ത് പിടിച്ചെടുക്കലും പോലുള്ള വഴികളെ ബി.ജെ.പിക്ക് മുൻപിലുള്ളു എന്നാണ് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പ്രതികരിച്ചത്.

അതേസമയം കൃഷ്ണേന്ദു പാലിന്റെ കാറിൽ നിന്ന് വോട്ടിങ് മെഷീൻ കണ്ടെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിച്ചിരുന്നു.

അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്ന് വോട്ടിങ് യന്ത്രം കണ്ടെടുത്തു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.