'കോവാക്സിൻ ' അനുമതി തേടി ഭാരത് ബയോടെക്

'കോവാക്സിൻ ' അനുമതി തേടി ഭാരത് ബയോടെക്

ന്യൂഡൽഹി: കോവിഡിനെ അതിജീവിക്കാൻ വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിന് അനുമതി തേടി ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോ ടെക്, ഒക്ടോബർ 2ന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചു. എന്നാൽ രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ പൂർണ്ണ റിപ്പോർട്ട് സർപ്പിച്ചിശേഷം മാത്രമേ മൂന്നാം ഘട്ടം അനുവദിക്കൂ എന്ന നിലപാടിലാണ് ഡി സി ജി ഐ.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവിഡ് പ്രതിരോധത്തിനുള്ള 'കോവാക്സിൻ ' വികസിപ്പിക്കാൻ പരിശ്രമിക്കുന്നത്.

ഡൽഹി, മുംബൈ, പാട്ന, ലക്നൗ ഉൾപ്പെടെ 19 ഇടങ്ങളിൽനിന്നുള്ള 18 വയസ്സിനു മുകളിൽ പ്രായമുളള 28, 500 പേരിൽ വാക്സിൻ പരീക്ഷിച്ചതായി ഭാരത് ബയോടെക് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. റിപ്പോർട്ടുകളനുസരിച്ച് രണ്ടാംഘട്ട പരീക്ഷണം പലയിടങ്ങളിലും തുടരുകയാണ്. ചിലയിടങ്ങളിൽ രണ്ടാം ഘട്ട ഡോസ് നല്കിയിട്ടുമില്ല.

ഒന്നും രണ്ടും ഘട്ടങ്ങളുടെ ഇടക്കാല വിവരങ്ങൾ കൈമാറിയ കമ്പനിയുടെ മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള അനുമതി ഒക്ടോബർ 5ന് സബ്ജക്ട് എക്സ്പേർട്ട് കമ്മറ്റിയും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും വിലയിരുത്തി. വാക്സിൻ നല്കിയവർക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ വാക്സിൻ കുത്തിവച്ചിടത്ത് കുറച്ചു സമയത്തേക്ക് വേദന അനുഭവപ്പെടുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.