ജനവിധി തികച്ചും അപ്രതീക്ഷിതം: മുല്ലപ്പള്ളി, പരാജയ കാരണങ്ങള്‍ വിലയിരുത്തും: ചെന്നിത്തല, ജയപരാജയങ്ങള്‍ സ്വഭാവികം: ഉമ്മന്‍ ചാണ്ടി

ജനവിധി തികച്ചും അപ്രതീക്ഷിതം: മുല്ലപ്പള്ളി, പരാജയ കാരണങ്ങള്‍ വിലയിരുത്തും: ചെന്നിത്തല, ജയപരാജയങ്ങള്‍ സ്വഭാവികം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനവിധിയെ കോണ്‍ഗ്രസ് മാനിക്കുന്നു. ഇത്തരമൊരു ജനവിധി ഉണ്ടാകാനുള്ള അസാധാരണമായ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരാജയത്തെ പരാജയമായി തന്നെ കോണ്‍ഗ്രസ് കാണുന്നു.

കോണ്‍ഗ്രസിന്റെ ആത്മ വിശ്വാസം ഒരുകാലത്തും തകര്‍ന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോള്‍ തന്നെ വിശദമായി പഠിച്ച് വിലയിരുത്തി പാര്‍ട്ടി മുന്നോട്ട് പോയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥമായി കഠിന അധ്വാനം ചെയ്തവരെ അഭിനന്ദിക്കുന്നു. വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ അഭിവാദ്യം ചെയ്ത മുല്ലപ്പള്ളി പരാജയത്തെ കുറിച്ചു പഠിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ജനവിധി മാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അപ്രതീക്ഷിത പരാജയമാണ് സംഭവിച്ചതെന്നും പരാജയകാരണങ്ങള്‍ യുഡിഎഫ് വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഇടതുപക്ഷത്തിന്റെ അഴിമതിയും കൊള്ളയും ഞങ്ങളെടുത്ത് പറഞ്ഞിരുന്നു. അത് ഇല്ലാതാകുന്നില്ല. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. ഓരോ മണ്ഡലങ്ങളിലെയും തോല്‍വി അടക്കം പരിശോധിക്കും. വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും ചെന്നിത്തല പറഞ്ഞു.

ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. തുടര്‍ഭരണത്തിന് തക്കതായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനവിധി വിരുദ്ധമായാണ് വന്നത്. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വഭാവികമാണ്.

ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്താല്‍ രാഷ്ട്രീയ രംഗത്ത് സുഗമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്ത് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.