ബംഗളൂരു: എട്ട് മാസം പ്രായമുളള കുഞ്ഞിനെ ബലികൊടുക്കാനുള്ള നീക്കം തടഞ്ഞ് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍. ബംഗളൂരുവിലെ ഹോസകോട്ടയിലെ സുളിബലെ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. സാമ്പത്തിക പ്രതിസന്ധി അകറ്റുക എന്ന ലക്ഷ്യത്തോടെ വിലയ്ക്ക് വാങ്ങിയ കുഞ്ഞിനെയാണ് ബലി കൊടുക്കാന്‍ ശ്രമിച്ചത്.
പൗര്‍ണമി നാളായ ഇന്നലെ ബലി കൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ സമീപവാസികള്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനിനെ വിവരമറിയിച്ചത് കുട്ടിയ്ക്ക് രക്ഷയായി. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട്ടില്‍ ബലിത്തറ അടക്കം സജ്ജമാക്കിയിരുന്നു. ജനത കോളനിയിലെ സെയ്ദ് ഇമ്രാന്‍ എന്നയാളുടെ വീട്ടിലായിരുന്നു കുഞ്ഞിനെ ബലികൊടുക്കാന്‍ ശ്രമം നടന്നത്. വീടിനുളളിലെ ഒരു മുറിയില്‍ ബലി നടത്താനുളള തയ്യാറെടുപ്പുകള്‍ നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മുറിയില്‍ കുഞ്ഞിന്റെ ശരീരം കുഴിച്ചിടാന്‍ പാകത്തിന് കുഴിയെടുത്തിരുന്നു. മതപരമായ വസ്തുക്കളും മുറിയില്‍ ഉണ്ടായിരുന്നു. പൗര്‍ണമി ദിനത്തില്‍ ചൈല്‍ഡ് ഹെല്‍പ്പ്ലൈനിലേക്ക് അജ്ഞാത ഫോണ്‍ കോള്‍ വരികയും സുളിബലെയിലെ ഒരു വീട്ടില്‍ ശിശു ബലി നടക്കുന്നതായി സംശയിക്കുന്നുവെന്ന് പറയുകയുമായിരുന്നു. ഉടന്‍ തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് എട്ട് മാസം പ്രായമുളള ആണ്‍കുട്ടിയെ കണ്ടെത്തിയത്.
എട്ട് മാസം മുന്‍പ് തന്നെ കുഞ്ഞിനെ ബലി കൊടുക്കാനായി പണം കൊടുത്ത് വാങ്ങിയിരുന്നു. കുഞ്ഞിനെ ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഏറ്റെടുത്ത് ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ സുളിബെലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.