മുന്‍ കേന്ദ്രമന്ത്രി സുരേഷ് കല്‍മാഡി അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യ-പാക് യുദ്ധത്തില്‍ രണ്ട് വട്ടം പങ്കെടുത്ത ധീര വൈമാനികന്‍

മുന്‍ കേന്ദ്രമന്ത്രി സുരേഷ് കല്‍മാഡി അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യ-പാക് യുദ്ധത്തില്‍ രണ്ട് വട്ടം പങ്കെടുത്ത ധീര വൈമാനികന്‍

പൂനെ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് കല്‍മാഡി(81) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം നവി പേട്ടില്‍. അസുഖ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

ഇന്ത്യ-പാക് യുദ്ധത്തില്‍ രണ്ട് തവണ വ്യോമ സേനയുടെ പൈലറ്റായി പങ്കെടുത്തിട്ടുള്ള കല്‍മാഡിക്ക് എട്ട് സേനാ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. 1965 ലാണ് പൈലറ്റായി വ്യോമ സേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

1978 ല്‍ മഹാരാഷ്ട്ര പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായാണ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് എത്തിയത്. 1982 ല്‍ ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1996 ല്‍ ലോക്സഭാംഗമായി.

പി.വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരില്‍ റെയില്‍വേ സഹ മന്ത്രിയായിരുന്നു. റെയില്‍വേ ബഡ്ജറ്റ് അവതരിപ്പിച്ച ഏക സഹ മന്ത്രിയെന്ന റെക്കോര്‍ഡും കല്‍മാഡിയുടെ പേരിലാണ്.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍, അത്ലറ്റിക് ഫെഡറേഷന്‍ ഒഫ് ഇന്ത്യ എന്നിവയുടെ പ്രസിഡന്റായിരുന്നു. ഹൈദരാബാദില്‍ 2003 ല്‍ ആദ്യ ആഫ്രോ ഏഷ്യന്‍ ഗെയിംസ് സംഘടിപ്പിച്ചു. 2008 ല്‍ പുനെയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ് സംഘാടക സമിതിയയുടെ അധ്യനായിരുന്നു.

2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസാണ് കല്‍മാഡിയുടെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയായത്. ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അന്വേഷണം നടക്കുകയും 2011 ഏപ്രിലില്‍ അറസ്റ്റിലാവുകയും ചെയ്തു.

ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ അടുത്തിടെ ഡല്‍ഹി കോടതി അദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.