പാകിസ്ഥാന് വേണ്ടി ചാരവൃത്തി: ജമ്മു സ്വദേശിയായ പതിനഞ്ചുകാരന്‍ അറസ്റ്റില്‍; കൂടുതല്‍ കുട്ടികള്‍ നിരീക്ഷണത്തില്‍, ആശങ്കാജനകമെന്ന് പൊലീസ്

പാകിസ്ഥാന് വേണ്ടി ചാരവൃത്തി: ജമ്മു സ്വദേശിയായ പതിനഞ്ചുകാരന്‍ അറസ്റ്റില്‍; കൂടുതല്‍ കുട്ടികള്‍ നിരീക്ഷണത്തില്‍, ആശങ്കാജനകമെന്ന് പൊലീസ്

മൊബൈല്‍ ഫോണ്‍ വഴി ഇന്ത്യയെക്കുറിച്ചുള്ള പ്രധാനപ്പെട്ടതും അതീവ രഹസ്യ സ്വഭാവമുള്ളതുമായ വിവരങ്ങള്‍ കുട്ടി പങ്കുവെച്ചിരുന്നതായി പൊലീസ്.

ചണ്ഡീഗഡ്: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ജമ്മു സ്വദേശിയായ പതിനഞ്ചുകാരന്‍ പഞ്ചാബില്‍ അറസ്റ്റില്‍. ഇതോടെ പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ചാരവൃത്തിക്കായി ഇന്ത്യയില്‍ നിന്നും കുട്ടികളെ റിക്രൂട്ട് ചെയ്യുന്നു എന്ന ആശങ്ക ശക്തമായി.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കുട്ടികള്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. പത്താന്‍കോട്ട് പൊലീസ് അറസ്റ്റ് ചെയ്ത കുട്ടി ഒരു വര്‍ഷമായി പാകിസ്ഥാനിലുള്ള ഐഎസ്ഐ ഏജന്റുമാരുമായി ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

ജമ്മുവിലെ സാമ്പാ ജില്ലക്കാരനായ കുട്ടിയെ പാകിസ്ഥാനിലുള്ള ഐഎസ്ഐ ഏജന്റുമാരുമായി ബന്ധിപ്പിക്കുന്ന നിരീക്ഷണ, സാങ്കേതിക വിശകലനങ്ങള്‍ക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ വഴി ഇന്ത്യയെക്കുറിച്ചുള്ള പ്രധാനപ്പെട്ടതും അതീവ രഹസ്യ സ്വഭാവമുള്ളതുമായ വിവരങ്ങള്‍ കുട്ടി പങ്കുവെച്ചിരുന്നതായും പൊലീസ് പറയുന്നു.

പതിനഞ്ചുകാരനെ വിശദമായ ചോദ്യം ചെയ്തതില്‍ നിന്നും, ഈ കുട്ടി ഒറ്റയ്ക്കല്ല പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നുള്ള മറ്റ് കുട്ടികളും ഐഎസ്ഐയുമായി ബന്ധം പുലര്‍ത്തുന്നതായാണ് പൊലീസ് നല്‍കുന്ന സൂചന.

ഇതോടെ പഞ്ചാബിലെ എല്ലാ പൊലീസ് സ്റ്റേഷനുകളോടും ജാഗ്രത പാലിക്കാനും സമാനമായി പാകിസ്ഥാന്റെ വലയില്‍പെട്ടതായി സംശയം തോന്നുന്ന കുട്ടികളെ കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ നീക്കത്തിന്റെ വ്യാപ്തിയും പങ്കുവെക്കപ്പെട്ട വിവരങ്ങളുടെ വിശദാംശവും സ്ഥിരീകരിക്കുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. എസ്.എസ്.പി ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണത്തെയും തുടര്‍ നടപടികളെയും കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു.

'അറസ്റ്റ് ചെയ്ത കുട്ടിക്ക് പതിനഞ്ച് വയസുണ്ട്. ഇയാള്‍ പാകിസ്ഥാനിലുള്ള ഐഎസ്ഐ ഏജന്റുമാരുമായി ബന്ധം പുലര്‍ത്തിയിരുന്നു. വിവരങ്ങള്‍ എങ്ങനെയാണ് കൈമാറിയതെന്ന് വെളിപ്പെടുത്തുന്ന നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തു വന്നിട്ടുണ്ട്.

പഞ്ചാബിലെ മറ്റ് കുട്ടികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസ് യൂണിറ്റുകള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്, തുടര്‍ നടപടികള്‍ ഉണ്ടാകും'- പത്താന്‍കോട്ട് സീനിയര്‍ പൊലീസ് സൂപ്രണ്ട് ദില്‍ജിന്ദര്‍ സിങ് ധില്ലന്‍ പറഞ്ഞു.

ഈ സംഭവം കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശാലമായ നിരീക്ഷണത്തിന് കാരണമായിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു, പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍.

രഹസ്യ വിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാനും വിദേശ ഏജന്‍സികള്‍ കുട്ടികളെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും ശ്രമിക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും കുട്ടികളെ ഇത്തരം വലകളില്‍ വീഴാതെ സംരക്ഷിക്കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.