വര്‍ഷം മൂന്ന് ഗ്യാസ് സിലിണ്ടര്‍ ഫ്രീ; സ്ത്രീകള്‍ക്ക് എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; വമ്പന്‍ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

വര്‍ഷം മൂന്ന് ഗ്യാസ് സിലിണ്ടര്‍ ഫ്രീ;  സ്ത്രീകള്‍ക്ക് എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; വമ്പന്‍ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി ജോസഫ് വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകളുടെ സൗജന്യ ബസ് യാത്ര വിപുലീകരിക്കല്‍ എന്നിവയാണ് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്.

രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം മൂന്ന് സൗജന്യ എല്‍പിജി സിലിണ്ടറുകനല്‍കും. 'അന്നപൂര്‍ണി സൂപ്പര്‍ സിക്‌സ്' എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. 2027 ലെ പൊങ്കല്‍ മുതല്‍ ഇത് നടപ്പിലാക്കുമെന്നാണ് വാഗ്ദാനം.

ഏകദേശം 1.30 കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പ്രകാരം യോഗ്യരായ ഗുണഭോക്താക്കള്‍ വാങ്ങുന്ന മൂന്ന് എല്‍പിജി സിലിണ്ടറുകളുടെ പണം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. പദ്ധതിയ്ക്ക് സംസ്ഥാന ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം 4,000 കോടിരൂപ ചെലവാകുമെന്നാണ് കണക്ക്.

തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചതാണ് മറ്റൊന്ന്. നേരത്തെ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരുന്നു സൗജന്യ യാത്ര. ഇനി മുതല്‍ എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സ്്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നും വിജയ് അറിയിച്ചു.

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ലഭിക്കുന്നതിന് വരുമാന പരിധിയോ യാത്രകളുടെ എണ്ണമോ പോലുള്ള യാതൊരു നിബന്ധനയും ഉണ്ടാകില്ലെന്നും വിജയ് വ്യക്തമാക്കി. ഈ പദ്ധതി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ ബസ് യാത്ര വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ വിവാദമായ പരാന്ദൂര്‍ വിമാനത്താവളം പദ്ധതി വിജയ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. ചെന്നൈയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള പരാന്ദൂരില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിമാനത്താവള പദ്ധതിക്കെതിരെയുള്ള സമരക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു.

നിര്‍ദിഷ്ട വിമാനത്താവളത്തിനെതിരെയുള്ള സമരക്കാര്‍ക്കൊപ്പമാണ് താന്‍ എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് പരാന്ദൂര്‍ പദ്ധതി ഉപേക്ഷിച്ചതായി വിജയ് അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.