സമഗ്ര അഴിച്ചുപണി നിര്‍ദേശത്തിന് കൂടുതല്‍ പിന്തുണ; ചെന്നിത്തലയും മുല്ലപ്പള്ളിയും തല്‍ക്കാലം തുടര്‍ന്നേക്കും

സമഗ്ര അഴിച്ചുപണി നിര്‍ദേശത്തിന് കൂടുതല്‍ പിന്തുണ;  ചെന്നിത്തലയും മുല്ലപ്പള്ളിയും തല്‍ക്കാലം തുടര്‍ന്നേക്കും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയും തല്‍ക്കാലം തുടരാന്‍ സാധ്യത. നേതൃമാറ്റം മാത്രമല്ല, പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണിയാണ് വേണ്ടെതെന്ന വാദം ഉയര്‍ത്തി തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന നേതൃമാറ്റ മുറവിളിയ്ക്ക് മുതിര്‍ന്ന നേതാക്കള്‍ തടയിട്ടു. ഇന്നലെ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃമാറ്റം ചര്‍ച്ച ചെയ്തതേയില്ല.

തോല്‍വിയുടെ ഉത്തരവാദിത്തം തുടക്കത്തിലേ ഏറ്റെടുത്ത മുല്ലപ്പള്ളിയും രമേശും ഉമ്മന്‍ചാണ്ടിയും ചര്‍ച്ച ആ വഴിക്ക് പോകുന്നത് തടയുന്നതില്‍ പൂര്‍ണമായും വിജയിച്ചു. സമഗ്ര അഴിച്ചുപണിയെന്ന നിര്‍ദേശം ഉയര്‍ത്തിയതോടെ കെ. സുധാകരനും കെ മുരളീധരനും ഉള്‍പ്പെടെ പ്രധാന നേതാക്കളെല്ലാം പിന്തുണച്ചു. മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്‍ മാത്രമാണ് ഇരുവരും മാറണമെന്ന് ആവശ്യപ്പെട്ടത്. അതിനാകട്ടെ വേണ്ടത്ര പിന്തുണയുമുണ്ടായില്ല.

ഉത്തരവാദിത്തം ഏറ്റെടുത്താല്‍ മാത്രം പോരെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തരും സ്വയം തീരുമാനം എടുക്കണമെന്നും വി.ഡി.സതീശന്‍ പറയുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കിയാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും നീക്കണമെന്നു പി.ജെ.കുര്യന്‍ നിലപാട് എടുക്കുകയായിരുന്നു.

ലോക്ഡൗണിനുശേഷം രാഷ്ട്രീയകാര്യസമിതി ചേര്‍ന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി താഴെത്തട്ട് മുതല്‍ പുനഃസംഘടിപ്പിക്കുമ്പോഴേക്കും സമയമെടുക്കും. അതുവരെ മുല്ലപ്പള്ളി തുടരും. 20ന് മന്ത്രിസഭ രൂപീകരിച്ചാല്‍ പ്രതിപക്ഷ നേതാവിനെ കണ്ടെത്തണം. ഇതില്‍ കാര്യമായ എതിര്‍പ്പില്ലാത്തതിനാല്‍ ചെന്നിത്തല തുടരും എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.