വേനല്‍മഴ 131 ശതമാനം: പതിനേഴ്‌ ഡാമുകള്‍ മഴയെത്തും മുമ്പേ തുറന്നു ; രണ്ടിടത്ത് റെഡ് അലര്‍ട്ട്

വേനല്‍മഴ 131 ശതമാനം: പതിനേഴ്‌ ഡാമുകള്‍ മഴയെത്തും മുമ്പേ  തുറന്നു ; രണ്ടിടത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: മഴക്കാലത്തിന് മുൻപ് ഡാമുകള്‍ നിറയാന്‍ തുടങ്ങിതോടെ സംസ്ഥാനത്ത് പതിനേഴ് ഡാമുകള്‍ ഇന്നലെ തുറന്നുവിട്ടു. വന്‍കിട അണക്കെട്ടുകളില്‍ രണ്ടിടത്ത് റെഡും ഒരിടത്ത് ഒാറഞ്ചും അലര്‍ട്ട് പ്രഖ്യാപിച്ചു.

31ന് കാലവര്‍ഷം തുടങ്ങുന്നതോടെ സ്ഥിതി രൂക്ഷമാകുമോ എന്നാണ് ആശങ്ക. വേനല്‍മഴ ഇന്നലെയും ശക്തമായിരുന്നു. ഇത്തവണ വേനല്‍മഴ 131 ശതമാനത്തിലേറെ കൂടി. ഇടുക്കി കല്ലാര്‍കുട്ടിയില്‍ 455.80 അടിയായി ജലനിരപ്പ്. മഴ തുടര്‍ന്നതോടെ നീരൊഴുക്കും കൂടി. 456.59 അടിയാണ് പരമാവധി ശേഷി. പത്തനംതിട്ടയിലെ മൂഴിയാറില്‍ ജലനിരപ്പ് 191.70അടിയായി. ശേഷി 192.63അടിയാണ്. ഇതോടെയാണ് രണ്ടിടത്തും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് ഉയര്‍ത്തിയത്.

തിരുവനന്തപുരം നെയ്യാര്‍, ഇടുക്കി മലങ്കര, പാലക്കാട് ശിരുവാണി, കൊല്ലം കല്ലട, തൃശൂര്‍ ചിമ്മിണി, പീച്ചി, പത്തനംതിട്ട മണിയാര്‍, എറണാകുളം ഭൂതത്താന്‍കെട്ട്, കണ്ണൂര്‍ പഴശ്ശി എന്നിവയാണ് തുറന്ന പ്രധാന ഡാമുകള്‍

തീരങ്ങളിലുള്ളവരോട് ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ ജലനിരപ്പ് 418.65 അടി ആയതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മൊത്തം ശേഷി 423.98 അടിയാണ്. മഴ ഇങ്ങനെ തുടര്‍ന്നാല്‍ ഇവിടെയും റെഡ് അലര്‍ട്ട് വരും. ഈ മൂന്ന് അണക്കെട്ടുകളുടേയും നിയന്ത്രണം കെ.എസ്.ഇ.ബിക്കാണ്.

ഇറിഗേഷന്‍ വകുപ്പിന്റെ 20 ഓളം വന്‍കിട സംഭരണികളും മഴക്കാലത്തിന് മുൻപ് നിറഞ്ഞ സ്ഥിതിയിലാണ്. ഇതില്‍ 17 അണക്കെട്ടുകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച്‌ ഷട്ടറുകള്‍ ഉയര്‍ത്തി ജലം തുറന്നുവിടുകയാണ്. ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയം ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്.

അറബിക്കടലില്‍ ടൗട്ടോ, ബംഗാള്‍ ഉള്‍ക്കടലില്‍ യാസ് എന്നീ ചുഴലിക്കാറ്റുകളാണ് സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുൻപ് ശക്തമായ മഴ പെയ്യിച്ചത്. കാലവര്‍ഷത്തിന് മുൻപ് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ കൂടുതല്‍ ന്യൂനമര്‍ദ്ദങ്ങളുണ്ടായാല്‍ സംസ്ഥാനത്തെ സ്ഥിതി മോശമായേക്കും. പ്രളയസാദ്ധ്യത ഒഴിവാക്കാന്‍ അതീവ ജാഗ്രതയിലാണ് അധികൃതര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.