'സി.കെ ജാനു ചോദിച്ചത് 10 കോടി, കെ.സുരേന്ദ്രന്‍ നല്‍കിയത് 10 ലക്ഷം': സംഭാഷണം ശരിവെച്ച് പ്രസീത; ബിജെപിയില്‍ വീണ്ടും നോട്ട് വിവാദം

 'സി.കെ ജാനു ചോദിച്ചത് 10 കോടി, കെ.സുരേന്ദ്രന്‍ നല്‍കിയത് 10 ലക്ഷം':  സംഭാഷണം ശരിവെച്ച് പ്രസീത; ബിജെപിയില്‍ വീണ്ടും നോട്ട് വിവാദം

കണ്ണൂര്‍: എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനു ബി.ജെ.പിയോട് ആവശ്യപ്പെട്ടത് 10 കോടി രൂപയെന്ന് ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) യുടെ ട്രഷറര്‍ പ്രസീത. 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്.

എന്നാല്‍ കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ കെ.സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. ഇതു സംബന്ധിച്ച് പ്രസീതയുമായി കെ.സുരേന്ദ്രന്‍ നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്തായി.

പത്ത് ലക്ഷം രൂപ കൈയില്‍ കിട്ടിയാല്‍ ബത്തേരിയില്‍ മത്സരിക്കാമെന്നും ഏഴാം തീയതിയിലെ അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കാമെന്ന് സി.കെ ജാനു അറിയിച്ചതായും പ്രസീത സുരേന്ദ്രനോട് പറയുന്നു. ആറാം തീയതി രാവിലെ തിരുവനന്തപുരത്ത് എത്തിയാല്‍ പണം തരാമെന്ന് സുരേന്ദ്രന്‍ പറയുന്നതായാണ് ശബ്ദ രേഖയിലുള്ളത്. ഈ ഫോണ്‍ സംഭാഷണം ശരിയാണെന്നും താന്‍ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത വ്യക്തമാക്കി.

തിരുവനന്തപുരത്ത് വെച്ചാണ് കെ.സുരേന്ദ്രന്‍ സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അന്നേ ദിവസം സി.കെ ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ.സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിരോധത്തിലായ ബിജെപിയെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ് സി.കെ ജാനുവുമായി ബന്ധപ്പെട്ട വിവാദവും. മാത്രമല്ല, ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴല്‍പ്പണമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ പണം കൈപ്പറ്റിയെന്ന ആരോപണം സി കെ ജാനു നിഷേധിച്ചു. പുറത്തുവന്ന ശബ്ദരേഖയെ കുറിച്ച് അറിയില്ലെന്നും പാര്‍ട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജാനു പ്രതികരിച്ചു. ജാനുവിന്റെ പാര്‍ട്ടിക്കുളളിലെ ആഭ്യന്തര തര്‍ക്കങ്ങളാണ് ഇതിനു പിന്നിലെന്നും വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്നുമാണ് സുരേന്ദ്രന്റെ പതികരണം.


ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം:


കെ.സുരേന്ദ്രന്‍: ഹലോ...

പ്രസീത: ഹലോ.. സാര്‍, ഞാന്‍ ഇന്നലെ ഒരുകാര്യം പറഞ്ഞിരുന്നില്ലേ സാറിനോട്.

കെ.സുരേന്ദ്രന്‍: ആ...

പ്രസീത: ആ.. ഞാന്‍ മുമ്പേ ആ കാര്യമാണ് പറഞ്ഞത്. ചേച്ചി ഇന്നലെ പത്ത് കോടി എന്നൊക്കെ പറഞ്ഞത് അത് നമുക്കും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ് സാറിനും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ് എന്ന് നമുക്ക് അറിയാം.

കെ.സുരേന്ദ്രന്‍: ഇപ്പോ അവരെന്താ പറയുന്നത്?

പ്രസീത: നിലവില്‍, ഇപ്പോ... ഞാന്‍ കാര്യം തുറന്നുപറയാം സാറിനോട്. നമ്മള്‍ അവിടെന്ന് ഇങ്ങോട്ട് വരുന്ന വഴിയില്‍ നമ്മള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. കാരണം സാറ് പറഞ്ഞത് നമ്മള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ട്. അവര്‍ക്ക് അത് അധികം ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാകില്ല. അവര്‍ പിടിവാശിയൊക്കെ പിടിച്ചു. പിന്നെ അവര്‍ ലാസ്റ്റ് ടൈമില്‍ ഒരുകാര്യം പറഞ്ഞു.

അവര്‍ മുമ്പ് സി.പി.എമ്മില്‍ ഉണ്ടായ സമയത്ത്, അതായത് നമ്മള്‍ ആ ഒരു സഹകരണ സമയത്ത് അവര്‍ ആരോടൊക്കെയോ കുറച്ച് കാശ് ഒക്കെ വാങ്ങിയിട്ടുണ്ടെന്നാണ് പറയുന്നേ. അപ്പോ ആ കാശ് കൊടുക്കാതെ എനിക്ക് എന്‍ഡിഎയുടെ ഭാഗമായിട്ട് വന്നാല്‍ അവര്‍ പ്രശ്നങ്ങളും മറ്റും ഉണ്ടാക്കും. എനിക്കിപ്പോ ഒരു പത്ത് ലക്ഷം രൂപ ഇപ്പോ വേണമെന്നാണ് അവര്‍ പറയുന്നത്. ഇതില്‍ നമുക്ക് ഒരു റോളുമില്ല. അപ്പോ അത് അവര്‍ക്ക് കൊടുക്കുകയാണെങ്കില്‍ ഈ ഏഴാം തീയതിയിലെ അമിത് ഷായുടെ പരിപാടി തുടങ്ങിയാല്‍ മുതല്‍ അവര്‍ സജീവമായി രംഗത്തുണ്ടാകും.

പിന്നെ, ബത്തേരി സീറ്റ്. പിന്നെ ബാക്കി പറഞ്ഞ കാര്യങ്ങളും. ബത്തേരി അവര്‍ക്ക് മത്സരിക്കേണ്ട ഒരു സീറ്റ്, വേറെ നമുക്ക് വേറെ സീറ്റൊന്നും വേണ്ട. പിന്നെ ആ പോസ്റ്റ് പറഞ്ഞത് ഇലക്ഷന്‍ കഴിഞ്ഞിട്ട്. അതൊക്കെ നമ്മള്‍ പറഞ്ഞ് റെഡിയാക്കി അവേരോട്. അതൊക്കെ അങ്ങനെയേ പറ്റൂള്ളൂ. നമ്മള്‍ ഒരു മൂന്ന് മണിക്ക് ശേഷമാണ് അവിടെന്ന് വിട്ടത്. കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കിയിട്ട്ക്യാഷിന്റെ കാര്യം സാറിന് എങ്ങനെയാണ് ഡീല്‍ ചെയ്യാന്‍ പറ്റുന്നതെന്ന് വെച്ചാല്‍ ചെയ്തോ.

അവര്‍ക്ക് ഡയറക്ട് കൊടുക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ ചെയ്തോ. അല്ലെങ്കില്‍ പിന്നെ എന്താണ് ചെയ്യാന്‍ പറ്റുന്നതെങ്കില്‍ ചെയ്യുക. പിന്നെ നമ്മുടെ ഒരുകാര്യം കൂടി തുറന്നുപറയാം. ഞാനിപ്പോ കുറേ ദിവസമായി ഇതിന്റെ വഴിയേ ഓടിനടക്കാണ്. അഞ്ചുപൈസ കൈയിലില്ല. അപ്പോ ആ ഒരു സ്റ്റാര്‍ട്ടിങ്ങിന്റെ, നമ്മുടെ കുറച്ച് പ്രശ്നങ്ങളുമുണ്ട് ഇതില്‍. അപ്പോ നമുക്ക് എന്തെങ്കിലും ഒരിത്...

കെ.സുരേന്ദ്രന്‍: ആ പറഞ്ഞോ, അത് പറഞ്ഞോ...സമയം കളയേണ്ട, അത് പറഞ്ഞോ...

പ്രസീത: നമുക്ക് എന്തെങ്കിലും കുറച്ച് പൈസ നമുക്ക് കൂടി തരണം. കാരണം നമ്മുടെ പാര്‍ട്ടിയുടെ വര്‍ക്കിനാണേ, നമ്മുടെ ഞാന്‍ പേഴ്സണലി അല്ല പറയുന്നേ...

കെ.സുരേന്ദ്രന്‍: ആ മനസിലായി. എല്ലാം മനസിലായി.

പ്രസീത: അത് സാറിന് തോന്നുന്ന ഇതില്...

കെ.സുരേന്ദ്രന്‍: ആ. എങ്ങനെ.. എവിടെവെച്ച്...

പ്രസീത: അത് എന്താണെന്ന് സാറ് പറഞ്ഞോ.. നമ്മള്‍ എവിടെയാണ് വരേണ്ടത്.

കെ.സുരേന്ദ്രന്‍: അല്ല, ഏഴാംതീയതി വരുമ്പോള്‍ നേരിട്ട് കൈയില്‍ കൊടുക്കണമെങ്കില്‍ അങ്ങനെ കൊടുക്കാം. അല്ലെങ്കില്‍

പ്രസീത: ഹം... അതിന് മുന്നേ കൊടുക്കുകയാണെങ്കില്‍ അതാണ് നല്ലതെന്നാണ് അവര്‍ പറയുന്നത്.

കെ.സുരേന്ദ്രന്‍: അവര്‍ ആറാംതീയതി വന്നോട്ടെന്ന്... ആറാം തീയതി ഞാന്‍ നേരിട്ട് കൈയില്‍ കൊടുക്കാം. നിങ്ങളും വന്നോ.. അപ്പോ പിന്നെ ഏഴാംതീയതി വന്നാല്‍ മതിയല്ലോ.. അല്ലെങ്കില്‍ പിന്നെ അതിനുശേഷം. അതേ ഈ പൈസ ഡീലിങ് ഇലക്ഷന്‍ ടൈമില്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കലൊന്നും നടക്കില്ല.

പ്രസീത: അല്ല, സാര്‍, ഒരുകാര്യം കൂടി ഞാന്‍ അതിന്റിടയ്ക്ക് പറഞ്ഞോട്ടെ. ആറാം തീയതി അങ്ങനെയാണെങ്കില്‍ നമ്മള്‍ പത്രസമ്മേളനം വിളിക്കാമെന്നാണ് വിചാരിക്കുന്നത്.

കെ.സുരേന്ദ്രന്‍: ആറാം തീയതി രാവിലെ വന്നോ, ഞാന്‍ പൈസ തരാം.

പ്രസീത: ആ.. അതാണ് വിചാരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഏഴാംതീയതി തന്നെ നമുക്ക് അങ്ങോട്ടേക്ക് കയറാല്ലോ, എറണാകുളത്തുവെച്ച് തന്നെ പത്രസമ്മേളനം വിളിക്കാം.

കെ.സുരേന്ദ്രന്‍: അല്ല, ആറാം തീയതി തിരുവനന്തപുരത്ത് വന്നിട്ട് ഒരുദിവസം സ്റ്റേ ചെയ്താല്‍ മതിയല്ലോ. ഞങ്ങളൊക്കെ ആറാം തീയതി തിരുവനന്തപുരത്ത് ഉണ്ടാകും.

പ്രസീത: അതെയോ, എന്നാ അവിടെനിന്ന് തന്നെ നമുക്ക് പ്രസ് ക്ലബ് മീറ്റിങ് വിളിക്കാലോ

കെ. സുരേന്ദ്രന്‍: ഓ റൈറ്റ് റൈറ്റ്... രാവിലെ എത്തിക്കോളൂ ആറാം തീയതി. ഞാന്‍ പറയാം.

പ്രസീത: ആയിക്കോട്ടെ, അപ്പോ ഓക്കെ ശരി

കെ.സുരേന്ദ്രന്‍: ശരി..




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.