ഗര്‍ഭച്ഛിദ്രത്തിനെതിരേ ഓസ്‌ട്രേലിയയില്‍ 'റാലി ഫോര്‍ ലൈഫ്' ജൂണ്‍ 16-ന്

ഗര്‍ഭച്ഛിദ്രത്തിനെതിരേ  ഓസ്‌ട്രേലിയയില്‍  'റാലി ഫോര്‍ ലൈഫ്' ജൂണ്‍ 16-ന്

പെര്‍ത്ത്: ഗര്‍ഭച്ഛിദ്രത്തിനെതിരേ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ജൂണ്‍ 16-ന് റാലി ഫോര്‍ ലൈഫ് സംഘടിപ്പിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍). 22 വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ വര്‍ഷം നടക്കാതെപോയ റാലി ഇക്കുറി പൂര്‍വാധികം ഭംഗിയോടെ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രോ-ലൈഫ് സംഘടനകള്‍. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് കഴിഞ്ഞവര്‍ഷം റാലി ഫോര്‍ ലൈഫ് റദ്ദാക്കിയത്.

16-ന് വൈകിട്ട് ഏഴിന് പാര്‍ലമെന്റ് മന്ദിരത്തിനു സമീപം ഹാര്‍വെസ്റ്റ് ടെറസിലാണ് റാലി ആരംഭിക്കുന്നത്. അന്നേദിവസം വൈകിട്ട് 6.30-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 8.30-ന് അവസാനിപ്പിക്കുന്ന വിധമാണ് റാലി ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

1988 മേയ് 20-ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ 20 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കല്‍ നിയമവിധേയമാക്കിയതോടെ ഇതുവരെ 1,90,000 ല്‍ അധികം ഗര്‍ഭസ്ഥശിശുക്കളാണ് കൊല്ലപ്പെട്ടതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നതായി എ.സി.എല്‍ കുറ്റപ്പെടുത്തി. രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരത്തോടെ വൈകിയുള്ള ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്.

ഏറെ വൈകിയുള്ള ഗര്‍ഭച്ഛിദ്രത്തിലൂടെ ശിശുക്കള്‍ ജീവനോടെ പുറത്തുവരികയും വൈദ്യസഹായം ലഭിക്കാതെ മരിക്കുകയും ചെയ്ത 27 കേസുകള്‍ സംഭവിച്ചിട്ടുണ്ട്.

പ്രോ-ലൈഫ് റാലിക്ക് ഇന്നും പ്രസക്തിയുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങള്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുമ്പോള്‍ കുഞ്ഞങ്ങളുടെ ജീവനുവേണ്ടി നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ടെന്നു സംസ്ഥാനത്തെ എംപിമാര്‍ തിരിച്ചറിയണമെന്നു വെസ്റ്റേണ്‍ ഓസ്ട്രേലിയ എ.സി.എല്‍ മേധാവിയും മുന്‍ എം.എല്‍.എയും ഗോസ്‌നെല്‍സ് സിറ്റി കൗണ്‍സില്‍ അംഗവുമായ പീറ്റര്‍ ആബെറ്റ്‌സ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.