കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം: എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് വി ഡി സതീശന്‍

കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം: എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: എന്‍സിപി നേതാവിനെതിരായ പീഡന കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജിയ്ക്ക് തയ്യാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും മുഖ്യമന്ത്രി പുറത്താക്കണം. ഭണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന്‍ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലാണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മന്ത്രിയ്ക്ക് കേസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവും വ്യക്തമാക്കി. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എ കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ ബിജെപി പ്രവര്‍ത്തകയുടെ പരാതി ഒതുക്കിത്തീര്‍ക്കാനാണ് മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പിതാവിനെയും മന്ത്രി ഇതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. എന്നാല്‍ ഏത് കേസാണെന്ന് അറിയാതെയാണ് താന്‍ ഇടപെട്ടതെന്നാണ് മന്ത്രി ശശീന്ദ്രന്റെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.