ഖത്തറിലെ സെക്യൂരിറ്റി കമ്പനിയില്‍ വിസ; 50 ലക്ഷം തട്ടിയ പ്രതി പിടിയില്‍

ഖത്തറിലെ സെക്യൂരിറ്റി കമ്പനിയില്‍ വിസ; 50 ലക്ഷം തട്ടിയ പ്രതി പിടിയില്‍

കൊല്ലം: ഖത്തറിലെ സെക്യൂരിറ്റി കമ്പനിയില്‍ വിസ വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയ പ്രതി അറസ്റ്റില്‍. നൂറുകണക്കിന് യുവാക്കളില്‍ നിന്ന് പണം തട്ടിയ വിതുര തള്ളച്ചിറ പേരമൂട്ടില്‍ ഹൗസില്‍ സജിയെ (46) പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ സ്വദേശികളായ ഷനൂജ്, അനന്ദു, സിജു വര്‍ഗീസ്, രാജേഷ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കടയ്ക്കല്‍ പൊലീസിന് കൈമാറി.

ഖത്തറിലെ കമ്പനിയായ ടൈസീറില്‍ സജി മൂന്ന് വര്‍ഷം മുന്‍പ് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. നാട്ടിലെത്തിയ ശേഷം കമ്പനിയുടെ ആളാണെന്നും നിരവധി ഒഴിവുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവാക്കളെ കബളിപ്പിച്ചത്. ഒരാളില്‍ നിന്നു പണം വാങ്ങിയ ശേഷം അയാളുടെ പരിചയക്കാരെയും വലയിലാക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. പണം നല്‍കിയ യുവാക്കളെയും കമ്പനിയില്‍ ജോലിയുള്ള രണ്ട് പേരയും ഉള്‍പ്പെടുത്തി വ്യാജ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. കമ്പനിയുടെ ചിത്രങ്ങളും ജോലി ചെയ്യുന്ന രീതിയും എല്ലാം ഗ്രൂപ്പിലൂടെ നല്‍കി. ഇതോടെ യുവാക്കളുടെ വിശ്വാസം കൂടി. 40,000- 50,000 രൂപയാണ് ഓരോരുത്തരില്‍ നിന്നും വാങ്ങിയത്. വിമാന ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ കാത്തിരിക്കണമെന്നും വാട്ട്‌സാപ്പിലൂടെ അറിയിച്ചു.

പണം നല്‍കി നാല് മാസം കഴിഞ്ഞിട്ടും വിസ കിട്ടാതായതോടെ യുവാക്കള്‍ ഇയാളെ ബന്ധപ്പെട്ടു. ആദ്യം ഫോണ്‍ എടുത്തെങ്കിലും പിന്നീട് കിട്ടാതായി. തുടര്‍ന്ന് വിതുരയിലെ വീട്ടില്‍ തിരക്കിയെത്തിയപ്പോഴാണ് തട്ടിപ്പുകാരനാണെന്ന് ബോദ്ധ്യമായത്. തട്ടിപ്പിനിരയായ ഒരു യുവാവ് ഖത്തറിലെ സുഹൃത്തു വഴി കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് കമ്പനി നോര്‍ക്ക വഴി മാത്രമാണ് റിക്രൂട്ടമെന്റ് നടത്തുന്നതെന്ന് മനസിലായത്. കബളിപ്പിക്കല്‍ ബോദ്ധ്യമായ യുവാക്കള്‍ കടയ്ക്കല്‍, ചിതറ, പാങ്ങോട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് വിവരം. പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചത്. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.