അഞ്ച് ജില്ലകളില്‍ ഒരാള്‍ വീതം: വനിതകള്‍ ആരുമില്ല; അന്തിമ ഡിസിസി അധ്യക്ഷ സാധ്യതാ പട്ടിക ഇങ്ങനെ

 അഞ്ച് ജില്ലകളില്‍ ഒരാള്‍ വീതം: വനിതകള്‍ ആരുമില്ല; അന്തിമ ഡിസിസി അധ്യക്ഷ സാധ്യതാ പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിക്കിടയിലും കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനു നല്‍കിയ ഡിസിസി അധ്യക്ഷന്‍മാരുടെ അന്തിമ സാധ്യതാ പട്ടികയില്‍ അഞ്ചു ജില്ലകളില്‍ ഒറ്റപ്പേരും മറ്റു ജില്ലകളില്‍ ഒന്നിലധികം പേരുകളും. ഒരു ജില്ലയിലും വനിതകളുടെ പേരില്ല.

ഡല്‍ഹി കേന്ദ്രീകരിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ചക്കൊടുവിലാണ് അന്തിമ സാധ്യതാ പട്ടിക കെപിസിസി നേതാക്കള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പില്‍, എറണാകുളം - മുഹമ്മദ് ഷിയാസ്, കോഴിക്കോട് - കെ. പ്രവീണ്‍ കുമാര്‍, കണ്ണൂര്‍ - മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍ഗോഡ് - ഖാദര്‍ മാങ്ങാട് എന്നിവരാണ് പട്ടികയിലുള്ള ഏകാംഗ പ്രതിനിധികള്‍.

തിരുവനന്തപുരത്ത് കെ.എസ് ശബരിനാഥ്, ആര്‍ബി രാജേഷ് എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. കൊല്ലത്ത് സൂരജ് രവി, എം. എം നസീര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. അലപ്പുഴയില്‍ ബാബു പ്രസാദ്, കെ.പി ശ്രീകുമാര്‍ എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത. രമേശ് ചെന്നിത്തലയാണ് ബാബുവിനെ നിര്‍ദേശിച്ചത്.

കോട്ടയത്ത് നാട്ടകം സുരേഷും യുജിന്‍ തോമസുമാണ് പട്ടികയിലുണ്ട്. അന്തിമ ചര്‍ച്ചയില്‍ കോട്ടയത്ത് ചാണ്ടി ഉമ്മന്റെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇടുക്കിയില്‍ സി.പി മാത്യുവിനാണ് മുഖ്യ പരിഗണന. അഡ്വ. എസ് അശോകന്റെ പേരും ലിസ്റ്റിലുണ്ട്. തൃശൂരില്‍ ഗ്രൂപ്പുകള്‍ സംയുക്തമായി ടി.വി ചന്ദ്രമോഹന്റെ പേരാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അന്തിമ സാധ്യതാ പട്ടികയില്‍ ജോസ് വെള്ളൂരും അനില്‍ അക്കരയും ഇടം പിടിച്ചു.

പാലക്കാട് എ.വി ഗോപിനാഥിന്റെ പേരാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നിര്‍ദേശിച്ചത്. എന്നാല്‍ യോഗത്തില്‍ മറ്റു നേതാക്കള്‍ ഒന്നടങ്കം ഇതിനെ എതിര്‍ത്തു. ഇതോടെ മുന്‍ അധ്യക്ഷന്‍മാരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് യോഗം എത്തിയതായും സൂചനയുണ്ട്. എ.വി ഗോപിനാഥിന് പുറമേ വി.ടി ബല്‍റാമിനേയും എ.തങ്കപ്പനേയുമാണ് പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

മലപ്പുറം ജില്ലയില്‍ ആര്യാടന്‍ ഷൗക്കത്ത്, വിഎസ് ജോയ് എന്നിവരും വയനാട് എം.എ ജോസഫ്, കെ.എല്‍ പൗലോസ്, കെ.കെ എബ്രഹാം എന്നിവരും അന്തിമ സാധ്യതാ പട്ടികയിലുണ്ട്. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ചില ജില്ലകളില്‍ തങ്ങളുടെ വിശ്വസ്തര്‍ക്കായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ടെങ്കിലും പുതിയ പേരുകള്‍ പരിഗണിയ്ക്കാനിടയില്ലെന്നാണ് അറിയുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.