നേഴ്സ് കൃത്രിമശ്വാസം നല്‍കി; കോവിഡ് ബാധിച്ച രണ്ടരവയസുകാരി ജീവിതത്തിലേക്ക് തിരിച്ചു വന്നു

നേഴ്സ് കൃത്രിമശ്വാസം നല്‍കി; കോവിഡ് ബാധിച്ച രണ്ടരവയസുകാരി ജീവിതത്തിലേക്ക് തിരിച്ചു വന്നു

തൃശൂര്‍: കോവിഡ് ബാധിച്ച് അയല്‍വീട്ടിലെ രണ്ടര വയസ്സുകാരി ചലനമറ്റ് തന്റെ കയ്യിലിരുന്നപ്പോള്‍ നഴ്‌സ് ശ്രീജ പേടിച്ചത് കോവിഡിനെ അല്ല. ആ കുഞ്ഞ് ജീവന്‍ നഷ്ടപ്പെടുമോ എന്നായിരുന്നു. ചുണ്ടോടു ചുണ്ടു ചേര്‍ത്തു കൃത്രിമ ശ്വാസം നല്‍കി. ആശുപത്രിയിലെത്തിച്ചപ്പോള്‍ ആ ശ്വാസമാണു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോള്‍ ക്വാറന്റീനിലാണ്. എങ്കിലും ആ കുരുന്ന് ജീവന്‍ രക്ഷിച്ചതിന്റെ ആശ്വാസമാണ് ശ്രീജയ്ക്ക്.

നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ചിറ്റിശേരി ഇഞ്ചോടി വീട്ടില്‍ ശ്രീജ പ്രമോദ് ഞായറാഴ്ച ഉച്ചയ്ക്കു വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് ഛര്‍ദിച്ച് അവശയായി ശ്വാസതടസ്സം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ഓടിയെത്തിയത്. കോവിഡ് കാലമായതിനാല്‍ ചുണ്ടോടു ചേര്‍ത്തു ശ്വാസം നല്‍കാനാവില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രീജ നിര്‍ദേശിച്ചതോടെ അമ്മ കുഞ്ഞിനെ ഏല്‍പിച്ചു ഭര്‍ത്താവിനെ വിളിക്കാന്‍ വീട്ടിലേക്ക് ഓടി.

കുഞ്ഞിനു ചലനമില്ലാത്തതിനാല്‍ ആശുപത്രിയിലെത്തും മുന്‍പു കൃത്രിമ ശ്വാസം നല്‍കണമെന്നു ശ്രീജയ്ക്കു മനസ്സിലായി. കോവിഡ് സാധ്യത തല്‍ക്കാലം മറന്നു ശ്വാസം നല്‍കി. ശ്രീജയുടെ ഭര്‍ത്താവ് പ്രമോദും അയല്‍വാസിയും ചേര്‍ന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞ് കളിയും ചിരിയുമായി മാറിയെങ്കിലും കോവിഡ് ചികിത്സയിലാണ്. ശ്രീജയ്ക്ക് ഒരു ജീവന്‍ രക്ഷിക്കാനായതിന്റെ സന്തോഷവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.